അമ്പലപ്പുഴ: ഇടതു സര്‍ക്കാര്‍ അധികാരത്തിലേറി ഒരുവര്‍ഷം പിന്നിടുമ്പോഴും കാക്കാഴം കാപ്പിത്തോടിന്റെ മലിനീകരണ പ്രശ്‌നത്തിന് പരിഹാരം ഇനിയും അകലെ. ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കാപ്പിത്തോട് നവീകരണത്തിനായി 20 കോടി രൂപ ഉള്‍പ്പെടുത്തിയെന്ന് അവകാശപ്പെടുമ്പോഴും ഇതിന്മേല്‍ യാതൊരു നടപടിയുമില്ല.
പുതിയ അദ്ധ്യയനവര്‍ഷം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കാപ്പിത്തോട്ടിലെ ദുര്‍ഗന്ധം ശ്വസിച്ച് പഠിക്കാനാണ് സമീപ സ്‌കൂളുകളിലെ കുട്ടികളുടെ വിധി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാക്കാഴം കാപ്പിത്തോടിന്റെ മാലിന്യപ്രശ്‌നം പരിഹരിക്കുമെന്ന് മാറിമാറി വരുന്ന സര്‍ക്കാരുകളും ത്രിതല പഞ്ചായത്ത് ഭരണ സമിതികളുമൊക്കെ പ്രഖ്യാപനങ്ങള്‍ നടത്താറുണ്ട്.
ഇതിനായി ലക്ഷങ്ങളും കോടികളുമൊക്കെ അനുവദിച്ചതായി പറയുമ്പോഴും മാലിന്യപ്രശ്‌നം ദിനംപ്രതി രൂക്ഷമാകുകയാണ്. കാപ്പിത്തോടിനു സമീപത്തെ ചെമ്മീന്‍ പീലിങ് ഷെഡ്ഡുകളില്‍ നിന്നു തള്ളുന്ന മലിന ജലമാണ് പ്രധാനമായും കാപ്പിത്തോടിനെ ദുര്‍ഗന്ധപൂരിതമാക്കുന്നത്.
കൂടാതെ കയ്യേറ്റം മൂലം തോടിന്റെ വീതി കുറയുകയും നീരൊഴുക്ക് തടസ്സപ്പെടുകയും ചെയ്തു. കാപ്പിത്തോടിന്റെ ഇരുകരകളിലുമുള്ളവര്‍ ഇന്ന് വിവിധ രോഗത്തിന്റെ പിടിയിലാണ്. കാപ്പിത്തോട്ടിലേക്ക് മാലിന്യം നിക്ഷേപിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പായില്ല.
എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഈ പ്രദേശത്ത് ചെമ്മീന്‍ പീലിങ് ഷെഡ്ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാത്ത ചെമ്മീന്‍ പീലിങ് കളക്ഷന്‍ സെന്ററുകള്‍ അടച്ചിടണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവും നടപ്പാക്കിയിട്ടില്ല.
രണ്ടുതവണ മന്ത്രിയും ഒരുതവണ എംഎല്‍എയുമായി 15 വര്‍ഷം അമ്പലപ്പുഴയെ പ്രതിനിധീകരിക്കുന്ന ജി. സുധാകരന്റെ പരാജയത്തിന്റെ തെളിവായി കാപ്പിത്തോട് മാറി. രണ്ടു തവണ ആലപ്പുഴയില്‍ നിന്ന് എംപിയായ കെ.സി. വേണുഗോപാലും കാപ്പിത്തോടിന്റെ മലിനീകരണ പ്രശ്‌നത്തിന് ചെറുവിരല്‍ അനക്കിയിട്ടില്ല.
പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഇതിനു സമീപത്തെ സ്‌കൂളുകളിലെ കുരുന്നുകളുടെ ഭാവിയെ ഓര്‍ത്തെങ്കിലും അടിയന്തരമായി ഇതിന് പരിഹാരം കാണമെന്നാണ് ജനങ്ങളുടെ ആവശ്യം.
















