പെരുമ്പളം: ദ്വീപിലേക്കുള്ള പാലം നിര്‍മ്മാണത്തിനായി മണ്ണ് പരിശോധന തുടങ്ങി. മൂന്നു മാസത്തിനകം പരിശേധന പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. നൂറ് കോടി രൂപയാണ് പാലം പണിക്കായി അനുവദിച്ചിട്ടുള്ളത്.
വടുതല ജെട്ടിയില്‍ നിന്ന് പെരുമ്പളം നോര്‍ത്ത് ജെട്ടിയിലേക്ക് പാലം നിര്‍മിക്കാനാണ് ധാരണയായിട്ടുള്ളത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പഠനം നടത്തിയ ഏജന്‍സിയുടെ ശുപാര്‍ശയും ഭൂരിഭാഗം ജനങ്ങളും ഇവിടെ പാലം നിര്‍മിക്കണമെന്ന നിലപാടിലാണ്.
ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കൊച്ചി ആസ്ഥാനമായുള്ള സ്വകാര്യ ഏജന്‍സി നേതൃത്വത്തിലാണ് മണ്ണ് പരിശോധന.
പെരുമ്പളം നോര്‍ത്ത് ജെട്ടിയില്‍ പരിശോധന ആരംഭിച്ചു. വടുതലയും പെരുമ്പളം നോര്‍ത്ത് ജെട്ടിയും തമ്മിലുള്ള ദൂരത്തിനിടയിലെ എട്ട് ഇടങ്ങളില്‍ കായലിന്റെ അടിത്തട്ടില്‍ പാറവരെ കുഴിച്ചാണ് പരിശോധന നടത്തുന്നത്. ഇവിടെ നിന്ന് ശേഖരിക്കുന്ന മണ്ണും പാറഅംശങ്ങളും പ്രത്യേക പരിശോധനയ്‌ക്ക് വിധേയമാക്കും.
പാലം നിര്‍മാണത്തിന് തടസങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് മണ്ണ് പരിശോധന നടത്തുന്നത്. പരിശോധന നടത്തുന്ന ഏജന്‍സിയ്‌ക്ക് മൂന്നു മാസത്തിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
പരിശോധന ഫലം ലഭിച്ചതിന് ശേഷം പാലം നിര്‍മാണത്തിനുള്ള വിശദമായ പദ്ധതി തയാറാക്കും. സ്ഥലം ഏറ്റെടുക്കല്‍, പ്രാഥമിക അടങ്കല്‍, ഡിസൈന്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തും. ഭരണ, സാങ്കേതിക അനുമതികള്‍ ലഭിക്കുന്നതോടെ പാലം പണി തുടങ്ങാനാകും.
വടുതല, പെരുമ്പളം നോര്‍ത്ത് ജെട്ടി, പാണാവള്ളി ഫെറി, പെരുമ്പളം ഉപ്പുതുരുത്ത് എന്നിങ്ങനെ രണ്ടു റൂട്ടുകളാണ് പാലം നിര്‍മ്മാണത്തിനായി ആദ്യം തെരഞ്ഞെടുത്തത്.
പാണാവള്ളി ഫെറി റൂട്ടില്‍ പാലം നിര്‍മ്മിച്ചാല്‍ നിലവിലുള്ള ബോട്ട്, ജങ്കാര്‍ സര്‍വീസുകള്‍ തടസപ്പെടുകയും സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്യേണ്ടിവരുമെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് വടുതലയില്‍ നിന്ന് പാലം നിര്‍മിക്കാന്‍ ആലോചന തുടങ്ങിയത്.
















