കൊച്ചി: നഗരത്തിലെ ബഹുനില കെട്ടിടങ്ങള്‍ക്ക് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നോട്ടീസ് നല്‍കിയിട്ടും അവ നടപ്പാക്കിട്ടില്ല. ചില കെട്ടിടങ്ങളുടെ അഗ്നിസുരക്ഷ ഉപകരണങ്ങള്‍ പൂര്‍ണമായും നശിച്ച നിലയിലാണ്.
നാല് പ്രമുഖ മാളുകളിലെ ഉപകരണങ്ങളുടെ പോരായ്‌മകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഗ്നിശമനസേന വകുപ്പ് കത്ത് നല്‍കിയിട്ടും വിഷയം പരിഹരിക്കപ്പെട്ടിട്ടില്ല. അധികൃതരുടെ നിര്‍ദേശം അവഗണിക്കുന്നതിന് പുറമേ കോര്‍പറേഷന്റെ നടപടിയില്‍ വീഴ്ചപറ്റിയതായും ആക്ഷേപമുണ്ട്. നിലവിലെ നിയമ പ്രകാരം അഗ്നിശമന വകുപ്പിന് കെട്ടിടങ്ങള്‍ക്ക് പരിശോധിക്കാനുള്ള അനുമതി മാത്രമേ ഉള്ളൂ. എന്നാല്‍ നടപടി സ്വീകരിക്കാന്‍ കോര്‍പ്പറേഷനാണ് അനുമതി.
ഇതിനുപുറമേ കെട്ടിടം നിര്‍മിക്കുമ്പോള്‍ സുരക്ഷ പരിശോധനകള്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങളില്‍ പിന്നീട് മാറ്റം വരുത്തുന്നതായും കണ്ടെത്തിയിരുന്നു. അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നിശമനസേന വാഹനങ്ങള്‍ കടന്ന് പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങള്‍ പിന്നീട് പാര്‍ക്കിങിനായി പലരും ഉപയോഗപ്പെടുത്തുകയാണ്.
മാളുകളിലും, ഫ്‌ളാറ്റുകളിലും ഇത്തരം അനധികൃത പാര്‍ക്കിങ് വ്യാപകമായിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അനധികൃതമായി വലിക്കുന്ന കേബിളുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. നാഷണല്‍ ബില്‍ഡിങ് കോഡ് പ്രകാരം നേരത്തെ 60 മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ഹെലിപാഡ് നിര്‍ബന്ധമായിരുന്നു. ഇത് 200 മീറ്ററായി ഉയര്‍ത്തി നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ്. നിലവില്‍ 200 മീറ്ററിന് മുകളില്‍ ഉയരമുള്ള മാളുകളും, ഫ്‌ളാറ്റുകളും കൊച്ചിയിലില്ല.
സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ഭേദഗതിയിലെ പഴുത് ഉപയോഗിച്ച് പലര്‍ക്കും ഹെലിപാഡ് നിര്‍മാണത്തില്‍ നിന്നും പിന്നോട്ട് പോകാനും കഴിയും. സ്വകാര്യആശുപത്രികളിലെ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നിര്‍ദേശം തിരിച്ചടിയാകും. കഴിഞ്ഞ ദിവസം തീപ്പിടുത്തമുണ്ടായ ഒബ്‌റോണ്‍ മാളിലെ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് അഗ്നിശമനസേന പൂര്‍ത്തിയാക്കി വരികയാണ്.
















