കൊച്ചി: സംസ്ഥാനത്തെ റിസോഴ്‌സ് അധ്യാപക നിയമനം വൈകുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന എണ്ണൂറില്‍പ്പരം ഹൈസ്‌കൂള്‍ റിസോഴ്‌സ് അധ്യപകരുടെ പുനര്‍ വിന്യാസമാണ് സര്‍ക്കാര്‍ മെല്ലെപ്പോക്ക് കാരണം വൈകുന്നത്. അധ്യാപകരുടെ രണ്ട് മാസത്തെ ശമ്പളവും നഷ്ടമാകാന്‍ ഇടയാക്കി.
കഴിഞ്ഞ വര്‍ഷംവരെ പൊതു വിദ്യാഭ്യസ ഡയറക്ടറേറ്റ് ഐഇഡി സെല്ലാണ് കരാര്‍ അധ്യാപകരുടെ പുനര്‍വിന്യാസ ചുമതല നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ അത് രാഷ്‌ട്രീയ മധ്യമിക് ശിക്ഷ അഭിയാന്‍(ആര്‍എംഎസ്എ) വഴിയാക്കിയിരിക്കുകയാണ്. അധ്യാപക പുനര്‍ നിയമന ഫയല്‍ അംഗീകാരത്തിനായി ആര്‍എംഎസ്എ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
വകുപ്പ് മന്ത്രി ആഴ്ചകള്‍ക്ക് മുമ്പേ ഈ ഫയലില്‍ ഒപ്പിട്ടുവെങ്കിലും ഇതുവരെ മടങ്ങിയെത്താത്തതാണ് അധ്യാപക പുനര്‍ വിന്യാസം നീളാന്‍ കാരണമെന്ന് ആര്‍എംഎസ്എ അധികൃതര്‍ പറയുന്നു. ഫയല്‍ ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് മുന്നിലുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിന് അധ്യാപകരെ പുനര്‍ വിന്യസിക്കുമെന്നായിരുന്നു ആദ്യവിവരം.
എന്നാല്‍ ഇത് അനന്തമായി നീളുകയായിരുന്നു. ഇക്കഴിഞ്ഞ 9-ാം തീയതി അധ്യാപകര്‍ക്ക് പരിശീലന ക്ലാസ് തുടങ്ങിയെങ്കിലും ഇത് അധ്യാപകര്‍ അറിയുന്നത് അന്നേ ദിവസമാണ്. സ്‌കൂളുകള്‍ക്ക് കാലേ കൂട്ടി ഇത് സംബന്ധമായ നിര്‍ദ്ദേശം ആര്‍എംഎസ്എ നല്‍കാത്തതാണ് കാരണം.
ഭിന്നശേഷി വിഭാഗം കുട്ടികളെ മുന്‍നിരയിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഉള്‍ചേരല്‍ (ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍) വിദ്യാഭ്യാസ പരിശീലനം രണ്ട് ദിവസം അധികമായി റിസോഴ്‌സ് അധ്യാപകര്‍ക്ക് നല്‍കിയിരുന്നു. ഈ അധ്യാപകര്‍ ഇതു സംബന്ധമായ ഒരു ദിവസത്തെ ക്ലാസ് മറ്റ് അധ്യാപകര്‍ക്ക് എടുക്കേണ്ടതുണ്ട്. എന്നാല്‍ പരിശീലനത്തില്‍ നല്‍കിയ വിഷയമല്ല മിക്ക അധ്യാപകരോടും എടുക്കാന്‍ ആവശ്യപ്പെട്ടത് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
5 ദിവസത്തെ ഹൈസ്‌കൂള്‍ അധ്യാപക പരിശീലനം ഈ 9ന് തുടങ്ങി മൂന്ന് ബാച്ചുകളായി 26ന് മാത്രമേ അവസാനിക്കൂ. ഇത് കാരണം അധ്യാപകര്‍ക്ക് അവധിക്കാലത്ത് ലഭിക്കേണ്ടിയിരുന്ന രണ്ട് മാസത്തെ ശമ്പളവും നഷ്ടമാകുന്ന സാഹചര്യമാണ്.
















