ആലപ്പുഴ: നഗരത്തില്‍ ലക്കും ലഗാനുമില്ലാതെ തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ ബസുകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഒടുവില്‍ പോലീസ് രംഗത്തിറങ്ങി. റൂട്ട് തെറ്റിച്ച് ഓടുന്ന മുഴുവന്‍ സ്വകാര്യ ബസുകളുടെയും ജീവനക്കാര്‍ക്കെതിരെ കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.
എന്നാല്‍, ഗതാഗത തടസ്സമോ മറ്റോ ഉണ്ടാവുമ്പോള്‍ മറ്റൊരു റൂട്ട് നിശ്ചയിച്ചു നല്‍കാത്ത പോലീസിനെയാണ് ബസുകാര് കുറ്റപ്പെടുത്തുന്നത്. രണ്ടു ദിവസം മുമ്പാണ് പരിശോധന ആരംഭിച്ചത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ ആദ്യ ഘട്ടമെന്നോണം ജീവനക്കാര്‍ക്ക് താക്കീത് നല്കിയ ശേഷം യാത്ര തുടരാന്‍ അനുവദിച്ചു. ഇനിയുള്ള പരിശോധനകളില്‍ പിടിക്കപ്പെടുന്നവരോട് ഉദാര സമീപനം വേണ്ടെന്നാണ് പോലീസ് നിലപാട്.
റൂട്ട് തെറ്റി ഓടുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള യാത്രാബസുകള്‍ അപകടമുണ്ടാക്കിയാല്‍ വാഹനത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിച്ചെന്നു വരില്ല. നൂറ്റി ഇരുപതോളം സ്വകാര്യ ബസുകള്‍ ആലപ്പുഴ നഗരത്തിലൂടെ പ്രതിദിനം കടന്നു പോവുന്നുണ്ട്. സെക്കന്‍ഡുകള്‍ മാത്രമാണ് ഇവ തമ്മിലുള്ള അന്തരം.
തിരക്കേറിയ രാവിലെയും വൈകുന്നേരങ്ങളിലും അമിത വേഗവും റൂട്ട് തെറ്റിക്കലുമൊക്കെ ഉണ്ടെങ്കില്‍ മാത്രമേ ഈ സമയക്രമം പാലിക്കാന്‍ കഴിയൂ എന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ വ്യക്തമാക്കുന്നു. പ്രകടനങ്ങളോ മറ്റു സമരങ്ങളോ നടക്കുന്ന വിവരം പോലീസ് മുന്‍കൂട്ടി തങ്ങളെ അറിയിച്ചാല്‍ പ്രശ്നം പരമാവധി ഒഴിവാക്കാനാവുമെന്ന് ബസ് സംഘടനാ ഭാരവാഹികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: