കണ്ണൂര്‍: കണ്ണൂരില്‍ ശാശ്വത സമാധാനമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുകയും മറുഭാഗത്ത് ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി ഇതര സംഘടനകളുടെ നേതാക്കളേയും പ്രവര്‍ത്തരേയും അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുക . വെളിവാകുന്നത് സിപിഎമ്മിന്റെ കപട മുഖം. സിപിഎം ജില്ലയില്‍ ശാശ്വത സമാധാനം ആഗ്രഹിക്കുന്നില്ലെന്നതിലേക്കാണ് ഇന്നലെ നടന്ന കൊലപാതകം വിരല്‍ചൂണ്ടുന്നത്.
കഴിഞ്ഞ ഫെബ്രവരി 14 ന് മുഖ്യമന്ത്രി നേരിട്ടെത്തി കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍വ്വകക്ഷി സമാധാന യോഗം വിളിച്ചിരുന്നു. തുടര്‍ന്ന് താഴേത്തലം മുതല്‍ സമാധാനശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതിനിടയിലാണ് പയ്യന്നൂര്‍ കക്കാംപാറയിലെ ആര്‍എസ്എസ് മണ്ഡലം കാര്യവാഹായ ബിജുവിനെ ഇന്നലെ സിപിഎം വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 30 ന് ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരനെ അപായപ്പെടുത്താനുളള ശ്രമം സിപിഎം സംഘം നടത്തിയിരുന്നു. മാത്രമല്ല മുഖ്യമന്ത്രി നടത്തിയ സമാധാന ശ്രമങ്ങള്‍ക്ക് ശേഷവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏകപക്ഷീയമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ സിപിഎം അക്രമം നടത്തി വരികയായിരുന്നു. പെരുന്താറ്റില്‍ സംഘപരിവാര്‍ സംഘടനകളുടെ കീഴില്‍ നിര്‍മ്മിച്ച കേശവസ്മൃതി സേവകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുളളില്‍ സിപിഎം സംഘം അക്രമിച്ച സംഭവവും ഏതാനും ദിവസം മുമ്പുണ്ടായിരുന്നു. കൂടാതെ തലശ്ശേരി നങ്ങാറത്ത്പീടിക ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ ദിവസങ്ങളായി സിപിഎം അക്രമിസംഘം അഴിഞ്ഞാടി വരികയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ പയ്യന്നൂരില്‍ നടന്ന കൊലപാതകം.
ജില്ലയില്‍ രാഷ്‌ട്രീയത്തിന്റെ പേരില്‍ നടക്കുന്ന നിസ്സാര പ്രശ്‌നങ്ങള്‍ പോലും നേതാക്കള്‍ പരസ്പരം ചര്‍ച്ചചെയ്തും പോലീസിന്റെ സഹായത്തോടെയും പരിഹരിച്ച് വരുന്നതിനിടയിലാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നും വീണ്ടും ജില്ലയെ കൊലക്കളമാക്കാനുളള നീക്കമുണ്ടായിരിക്കുന്നത്. അക്രമങ്ങളേ സംബന്ധിിച്ചും പാര്‍ട്ടി നേതൃത്വം തുടരുന്ന മൗനം അക്രമങ്ങളെല്ലാം നടത്തുന്നത് സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണ് നടത്തുന്നത് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സമാധാന യോഗങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്യുകയും പുറത്തിറങ്ങിയാല്‍ ഉന്നത നേതാക്കളെ വകവരുത്താന്‍ നിര്‍ദ്ദേശംകൊടുക്കുകയും ചെയ്യുന്ന സിപിഎം നിലപാടിനെതിരെ ജില്ലാ ഭരണകൂടമോ പോലീസോ നടപടിയെടുക്കാന്‍ തയ്യാറാവാത്തതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
















