വരന്തരപ്പിള്ളി: കടുത്ത വേനലിലും പതറാതെ പച്ചക്കറികൃഷി ഇറക്കി നൂറ്മേനി വിളവെടുത്തിരിക്കുകയാണ് കരയാംപാടം പാടശേഖരത്തിലെ കര്‍ഷകര്‍. പയറും വെണ്ടയും മത്തനും കുമ്പളവും തുടങ്ങി വിവിധ തരം പച്ചക്കറികളാണ് അറുപത് ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ വിളവെടുപ്പിനായി പാകമായിരിക്കുന്നത്.
കുറുമാലിപുഴയിലെ തോട്ടു മുഖം ചിറയില്‍ വെള്ളം തടഞ്ഞു നിര്‍ത്തിയാണ് പാടശേഖരത്തിലേക്കാവശ്യമായ വെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ ചിമ്മിനി ഡാമില്‍ നിന്നും തുറന്നു വിട്ടിരുന്ന വെള്ളത്തെ ചൊല്ലി തര്‍ക്കം വന്ന സമയത്ത് പാടശേഖരത്തിലേക്ക് വെള്ളം കിട്ടാതായി. കര്‍ഷകര്‍ തന്നെ മുന്നിട്ടിറങ്ങിയാണ് വെള്ളത്തിന്റെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്.
പാടശേഖര സമിതിയിലെ നൂറിലേറെ കര്‍ഷകരാണ് പല തരത്തിലുള്ള പച്ചക്കറികള്‍ വിളയിച്ചത്. പൂര്‍ണ്ണമായും ജൈവ രീതിയിലാണ് കര്‍ഷകര്‍ കൃഷി ഇറക്കിയിരിക്കുന്നത്. നന്തിപുലം കൃഷിഭവന്റ പിന്തുണയും കര്‍ഷകര്‍ക്കുണ്ടായിരുന്നു. 25,000 രൂപയുടെ ജൈവ കീടനാശിനികളും കര്‍ഷകര്‍ക്കായി കൃഷി ഭവന് നല്‍കിയിരുന്നു.
കരയാംപാടം പാടശേഖര സമിതിയുടെയും പച്ചക്കറി ക്ലസ്റ്റര്‍ സമിതിയുടെയും നേതൃത്വത്തില്‍ ഇറക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔസേഫ് ചെരടായി ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റര്‍ സമിതി പ്രസിഡന്റ് സി.എന്‍.അശോകന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: