പറപ്പൂക്കര: പഞ്ചായത്തിലെ രാപ്പാളില്‍ ഡെങ്കിപനി പടരുന്നു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരില്‍ പന്ത്രണ്ട് പേര്‍ക്ക് ഡെങ്കിപനി കണ്ടെത്തിയതായി രക്തസാമ്പിളുകളുടെ പരിശോധനയില്‍ സ്ഥിരീകരിച്ചു.
ഇവരില്‍ ആറ് പേര് വിവിധ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലും ആറ് പേര് വീടുകളില്‍ വിശ്രമത്തിലുമാണ്.
പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. എന്നാല്‍ ഡെങ്കിപനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയവരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചതായും ഡെങ്കിപനി ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതരും ആശാ പ്രവര്‍ത്തകരും വീടുകള്‍ സന്ദര്‍ശിച്ചു. പ്രദേശത്ത് ഫോഗിങ്ങും ക്ലോറിനേഷനും നടത്തുന്നതോടൊപ്പം ബോധവല്‍ക്കരണ ക്ലാസ്സുകളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.
മൂന്ന് സംഘങ്ങളായാണ് അധികൃതര്‍ പരിശോധന നടത്തുന്നത്. നൂറിലേറെ വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ആര്. രാജീവ്, പ്രസാദ്, ജോജു ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: