വാളയാര്‍: കഞ്ചിക്കോട് മേഖല ആനപ്പേടിയിലാഴ്ന്നിട്ട് വര്‍ഷങ്ങളായി. കാട്ടാനയുടെ ആക്രമണംതടയുന്നതിനുള്ള പ്രവര്‍ത്തനം ഫലപ്രദമാവാത്തതില് പ്രതിഷേധം ശക്തമാവുന്നു.
വിവിധഭാഗങ്ങളില്‍ തെരുവ് വിളക്ക് ഇല്ലാത്തതും ദുരിതമാവുന്നുണ്ട്. പുതുശ്ശേരി പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ വല്ലടിയില്‍ കഴിഞ്ഞയാഴ്ച രാത്രിയും ആനയിറങ്ങി. കിട്ടുപ്പന്റെ വീടിന് സമീപത്തെ പറമ്പിലെ 10 മാവുകളും 25 മുളകളും ആന നശിപ്പിച്ചു. രാത്രി പത്തരയോടെയാണ് സംഭവം. ആനയിറങ്ങിയത് ആദ്യം കാണാനായില്ല. വീടിനടുത്തെത്തിയപ്പോഴാണ് അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു. മുളയൊടിക്കുന്ന ശബ്ദം കേട്ട് അടുത്ത വീട്ടുകാരെ വിളിച്ച് വീടിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ കയറി ടോര്‍ച്ച് തെളിയിച്ച് ആനയെ ഓടിക്കുകയായിരുന്നുവെന്ന് പറയുന്നു.
വൈദ്യുതിവേലി കെട്ടിയിട്ടുണ്ടെങ്കിലും പ്രവര്‍ത്തനക്ഷമമല്ലെന്നും പറയുന്നു. കൃത്യമായ പരിചരണവും നല്‍കുന്നില്ല. പരാതിപ്പെട്ടാല്‍ ജീവനക്കാരില്ലെന്ന മറുപടിയാണ് ലഭിക്കുക. റെയില്‍വേ ട്രാക്കുകളിലും ഇവ സ്ഥിരമായി നില്‍ക്കാറുണ്ട്. ജീവനക്കാരുടെയും ഉപകരണങ്ങളുടെയും കുറവാണ് വനപാലകര്‍ക്കു പറയാനുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ ഓടിയെത്തേണ്ടത് ദ്രുതകര്‍മ്മസേനയാണ്. വാഹനവും പടക്കവും ടോര്‍ച്ചുമൊക്കെ അനുവദിച്ചിരിക്കുന്നത് ദ്രുതകര്‍മ്മസേനക്കാണ്.
വാളയാറിലേക്ക് സ്വതന്ത്രമായി ഒരു സേനയെ നിയോഗിക്കാന്‍ പഞ്ചായത്തധികൃതരും വനസംരക്ഷണസമിതിയും പലതവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: