ശ്രീശങ്കരാചാര്യരിലൂടെ ഭാരതീയ ചിന്തയ്ക്ക് കൈവന്നിട്ടുള്ള നാനാമുഖങ്ങളായ നേട്ടങ്ങളില്‍ ഏറ്റവും അമൂല്യമായിട്ടുള്ളത് അദ്വൈതപ്രസ്ഥാനം തന്നെയാണ്. ആ പ്രസ്ഥാനത്തിന്റെ മുകളില്‍ പറക്കാന്‍ മറ്റു പറവകളെക്കൊണ്ടൊന്നും സാധ്യമല്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ വസ്തുതയിലേക്ക് വെളിച്ചം വീശിക്കൊണ്ട് ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന് തന്റെ ‘ഭാരതീയ തത്വചിന്ത’ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു, ”ഏതു നിലയ്ക്കും പാശ്ചാത്യരില്‍ നിന്ന് ഭാരതം വല്ലതും കടം വാങ്ങിയെന്നു തെളിയിക്കാന്‍ ഒരു രേഖയുമില്ല.
ഭാരതീയ ചിന്തകളെക്കുറിച്ചുള്ള നമ്മുടെ രേഖകള്‍ തെളിയിക്കുന്നത് മനുഷ്യമനസ്സിന്റെ സ്വതന്ത്രമായ സംരംഭമാണ്.” ഇതേ ആശയം മാക്സ്മുള്ളറും പ്രകാശിപ്പിച്ചിട്ടുണ്ട്. ഷോപ്പന്‍ ഹോവര്‍ അഭിപ്രായപ്പെടുന്നു: ”ഇപ്പോഴെന്നല്ല ഒരിക്കലും നമ്മുടെ മതം ഭാരതത്തില്‍ വേരുപിടിക്കില്ല. മനുഷ്യരാശിയുടെ ആദിമവിജ്ഞാനത്തെ മാറ്റിനിര്‍ത്താന്‍ ഗലീലിയിലെ സംഭവങ്ങള്‍ക്ക് സാധിക്കില്ല. നേരെ മറിച്ച് ഭാരതീയ വിജ്ഞാനം യൂറോപ്പിലേക്കൊഴുകും. നമ്മുടെ അറിവിലും ചിന്തയിലും സമൂലമായ പരിവര്‍ത്തനം സൃഷ്ടിക്കുകയും ചെയ്യും.” (പൗരസ്ത്യരുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍-വാല്യം ഒന്ന്)
ശങ്കരദര്‍ശനം കാലഹരണപ്പെട്ടതാണെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്കുള്ള മറുപടി ലോക പ്രസിദ്ധ ചിന്തകനായ പോള്‍ ഡോയ്സന്റെ വാക്കുകളില്‍ കാണാം, ”പ്ലേറ്റോവിന്റെ ചുവടുപിടിച്ച് വന്ന പ്ലോട്ടിനസ്സും കാന്റിന്റെ കാലടികളെ പിന്തുടര്ന്നെത്തിയ ഷോപ്പന്‍ ഹോവറും തത്വശാസ്ത്രത്തിന്റെ പാതയില്‍ എവിടെയാണോ എത്തിയത്, അതിനപ്പുറത്തേക്ക് ശ്രീശങ്കരന് കടന്നിരുന്നു.” സിദ്ധാന്തം ശേഷിക്കുന്ന കാലത്തോളം ലോകത്തിന്റെ വിജ്ഞാനഭണ്ഡാഗാരത്തിന് ഒരു നഷ്ടവുമുണ്ടാകില്ലെന്ന വസ്തുതയിലേക്കാണ് ഈ വിലയിരുത്തലുകളെല്ലാം വിരല്‍ചൂണ്ടുന്നത്.
സര്‍വധര്‍മ്മസമന്വയം എന്ന സുന്ദരതത്വം ആത്യന്തികമായി അധിഷ്ഠിതമായിരിക്കുന്നത് അദ്വൈത സിദ്ധാന്തത്തിലാണ്. ഹിന്ദുമതത്തിനുള്ളിലെ വിപുലമായ വൈവിധ്യത്തിനിടയിലും സ്ഥിരമായി കുടികൊള്ളുന്ന ഏകത്വം അദ്വൈതസിദ്ധാന്തത്തിന്റെ മഹത്തായ സംഭാവനയാണ്. ഇതില്‍നിന്നും ഉണ്ടാകുന്നതാണ് ഹിന്ദുവിന്റെ ഉദാരതയും സഹിഷ്ണുതയും. അധികാരിഭേദപരമായ കാര്യങ്ങള്‍ അദ്വൈതദര്‍ശനത്തിലൂടെ മനസ്സിലാക്കിയാല്‍ മാത്രമേ സഹസ്രമുഖമായി വര്‍ത്തിക്കുന്ന ധര്‍മ്മത്തിന്റെ യഥാര്‍ത്ഥപാഠങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ.
ജന്മംകൊണ്ടുള്ള ജാതിവ്യത്യാസത്തെ സ്വീകരിക്കാതെ സാമാന്യജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അദ്വൈതം പ്രചരിപ്പിച്ച ശ്രീബുദ്ധന്റെ മതം അദ്വൈത സിദ്ധാന്തത്തിന്റെ ശാഖ തന്നെയാണെന്ന് ശ്രീശങ്കരന് സ്ഥാപിച്ചു. ജെ. പിസ്റ്റര്‍ എന്നു പൂര്‍വാശ്രമത്തില്‍ അറിയപ്പെട്ടിരുന്ന ഭിക്ഷു ജ്ഞാനപ്രിയന്‍ എന്ന ജര്‍മ്മന്‍ ബുദ്ധസന്യാസി ഇപ്രകാരം പറയുന്നു, ”ഹിന്ദുധര്‍മ്മം അല്പാല്പ്പമായി ബുദ്ധമതക്കാരെ സ്വധര്‍മത്തിലേക്ക് ആകര്‍ഷിക്കുകയും തദനുസൃതമായ മാറ്റങ്ങള്‍ സ്വധര്‍മത്തില്‍ വരുത്തുകയുമാണ് ചെയ്തത്.
മതഭ്രാന്തിനും മനഃപൂര്‍വമായ നശീകരണത്തിനും ബുദ്ധമതം ഒരിക്കലും ഇരയായിട്ടില്ല. ശങ്കരന്റെ പ്രച്ഛന്നബൗദ്ധനെന്ന നാമധേയം തന്നെ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് ബൗദ്ധസിദ്ധാന്തങ്ങളുമായിട്ടുള്ള സാദൃശ്യത്തിന് ദൃഷ്ടാന്തമാണ്. ഭാരതീയമല്ലാത്ത ഇസ്ലാം മതത്തിന്റെ തത്വങ്ങളില്‍പ്പോലും അദ്വൈത സിദ്ധാന്തത്തിന്റെ പ്രകടമായ സ്വാധീനം കാണാം. ഇസ്ലാം മതത്തിന്റെ ശാഖയായ സൂഫി സിദ്ധാന്തം വേദാന്തത്തോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു. സുപ്രസിദ്ധ സൂഫിവര്യനായ ജലാലുദ്ദീന്‍ റൂമി പ്രഖ്യാപിച്ച ‘അനല്‍ ഹഖ്’ (ഞാന്‍ അവന് തന്നെയാകുന്നു) എന്ന ദാര്‍ശനിക സത്യത്തിന്റെ വേരുകള്‍ തേടിയാല്‍ എത്തിച്ചേരുന്നത് അദ്വൈതസിദ്ധാന്തത്തിലായിരിക്കും.”
”ചിത്തശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്; എന്തെന്നാല്‍ അവര്‍ ഈശ്വരനെ കാണും” എന്ന് ക്രിസ്തു പറയുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ സത്യം ഉപനിഷത്തുക്കള്‍ ഉദ്ഘോഷിച്ചു.
ആരും കണ്ടിട്ടില്ലാത്തവനും ആര്‍ക്കും കാണാന്‍ കഴിയാത്തവനും അതേസമയം മനുഷ്യനെ സൃഷ്ടിച്ച് കഷ്ടപ്പാടുകളുടെ നടുവില്‍ ഇട്ടശേഷം എവിടെയോ ഇരിക്കുന്നവനുമായ ഒരു ഈശ്വരനില്‍ വിശ്വസിക്കാന്‍ ശങ്കരദര്‍ശനം ആഹ്വാനം ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ യുക്തിക്ക് ശങ്കരദര്‍ശനത്തില്‍ മഹത്തായ സ്ഥാനമുണ്ട്, ആത്മാവുണ്ടെന്ന് ശ്രീശങ്കരന് യുക്തികൊണ്ട് തെളിയിക്കുന്നു.
ഏതെങ്കിലും ഒരു ഗ്രന്ഥത്തെ അന്ധമായി വിശ്വസിക്കാന്‍ അദ്ദേഹം അനുയായികളോട് ആവശ്യപ്പെടുന്നില്ല. നൂറുവേദം ഒന്നിച്ചുനിന്ന് അഗ്നിക്ക് പ്രകാശമില്ലെന്നോ തണുപ്പാണെന്നോ പറഞ്ഞാലും അത് പ്രമാണമാകുകയില്ലെന്ന് ശ്രീശങ്കരന് സധൈര്യം പ്രഖ്യാപിക്കുന്നു. ശങ്കരദര്‍ശനത്തില്‍ മതം മനുഷ്യന് ഈ ശരീരത്തിലിരുന്നുതന്നെ നിത്യാനന്ദം പ്രാപിക്കാനുള്ള ശാസ്ത്രമാണ്. നിത്യാനന്ദപ്രാപ്തിക്കായി ഈ പാരിടത്തില്‍ പിറന്നവര്‍ തമ്മില്‍ പരസ്പരം കലഹിക്കേണ്ട കാര്യവുമില്ല. ഇതാണ് ശങ്കരമതം. ഇങ്ങനെയുള്ള ശങ്കരമതത്തെ സ്വീകരിക്കുവാന്‍ നിക്ഷ്പക്ഷമതിയായ യുക്തിവാദികള്‍ക്കോ ശാസ്ത്രകുതുകികള്‍ക്കോ വിരോധം ഉണ്ടാവുകയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: