ചാത്തന്നൂര്‍: നിലവും തോടും നികത്തി കെട്ടിടം നിര്‍മ്മിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ കടമ്പാട്ടുകോണത്ത് ദേശീയപാതയോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്ന വന്‍കിട സ്വകാര്യ സ്ഥാപനമാണ് പുറമ്പോക്ക്ഭൂമി കയ്യേറിയും നിലംനികത്തിയും കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പഞ്ചായത്തില്‍ നിന്നും സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോഴും പണി പൂര്‍ത്തിയാക്കി വലിയ മെറ്റല്‍ ഷീറ്റുകള്‍ കൊണ്ടു മതിലുകള്‍ കെട്ടി ഗോഡൗണ്‍ തീര്‍ത്തിരിക്കുകയാണ് സ്ഥാപന ഉടമ.
ഇതിനെതിരെ പ്രദേശവാസികള്‍ പൗരസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിലാണ്. സമരത്തിന്റെ ആദ്യ നാളുകളില്‍ എല്‍ഡിഎഫ് രംഗത്തുണ്ടായിരുന്നെങ്കിലും പൊടുന്നനെ പിന്മാറുകയായിരുന്നു.
സ്ഥാപന ഉടമയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങിയതെന്ന ആരോപണം ശക്തമാണ്. തൊട്ടടുത്തുള്ള ക്ഷേത്രത്തിന്റെ ട്രസ്റ്റിലേക്കുള്ള സംഭാവന എന്ന രീതിയില്‍ അഞ്ചംഗസമിതിയാണ് തുക വാങ്ങിയതെന്നും സമീപവാസികള്‍ ആരോപിക്കുന്നു. ഇതില്‍ ഒരു കോണ്‍ഗ്രസ് നേതാവും മറ്റുള്ളവര്‍ സിപിഎം, സിപിഐ നേതാക്കളുമാണ്.
അതേസമയം നിയമനടപടികള്‍ ഉണ്ടായില്ലെങ്കില്‍ സ്ഥാപനത്തിന് മുന്നില്‍ കുടില്‍കെട്ടി സമരം നടത്തുവാന്‍ തയ്യാറായിരിക്കുകയാണ് പൗരസമിതി. റവന്യൂ അധികൃതരുടെയും, പഞ്ചായത്ത് സമരസമിതിയുടെയും ഒത്താശയോടെ നടത്തുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്നും നിയമനടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് എസ്. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: