കുറവിലങ്ങാട്: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോഴാ ജംഗ്ഷനിലെ ഡിവൈഡറുകള്‍ക്ക് രൂപമാറ്റമാകുന്നു. കെഎസ്ടിപി അധികൃതരും സ്ഥലം എംഎല്‍എയും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നാട്ടുകാരുടേയും വ്യാപാരികളുടേയും അഭിപ്രായങ്ങള്‍ പരിഗണിച്ച് ഡിവൈഡറിന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്.
കോഴാ ജംഗ്ഷനില്‍ തെക്ക് ദിശയിലുള്ള ആദ്യ ഡിവൈഡര്‍ രൂപമാറ്റം വരുത്താതെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇരുവശങ്ങളും കെട്ടി അകം മണ്ണിട്ട് നിറയ്ക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വെള്ളക്കെട്ടും മുന്നറിയിപ്പ് ബോര്‍ഡുകളില്ലാത്തതും ഇവിടെ അപകടങ്ങള്‍ക്ക് കാരണമായിരുന്നു. പുതിയ നീക്കത്തിന് പിന്നാലെ ഡിവൈഡറിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ എത്തുന്നതോടെ അപകടങ്ങള്‍ ഒഴിവാകുമെന്നാണ് കണക്കുകൂട്ടല്‍.
കോഴാ-പാലാ റോഡും എം.സി റോഡും സന്ധിക്കുന്ന സ്ഥലത്തെ ഡിവൈഡറിനെതിരെയായിരുന്നും പരാതി. ഈ ഡിവൈഡര്‍ നിര്‍മ്മാണത്തിനെതിരെ പ്രത്യക്ഷ സമരപരിപാടികളും നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഫാമിന് മുന്നിലുള്ള ഡിവൈഡര്‍ വീതി കുറച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് തീരുമാനം. നിലവില്‍ ഡിവൈഡറിന്റെ വീതി മൂലം റോഡിന് വീതികൂടിയിട്ടും വാഹനപാര്‍ക്കിങ് പോലും നടപ്പിലാക്കാനുള്ള സൗകര്യം ലഭ്യമായിരുന്നില്ലെന്ന് പരാതി ശക്തമായിരുന്നു.കോഴാ ജംഗ്ഷനിലെ ഡിവൈഡറുകള്ക്കൊപ്പം കുറവിലങ്ങാട് സെന്‍ട്രല്‍ ജംഗ്ഷനിലെ ഡിവൈഡറിലും മിനുക്കുണികള് നടത്തും. ഒരാഴ്ചയ്ക്കുള്ളില്‍ ഇവയുടെ പുനക്രമീകരണങ്ങള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: