മുതുവറ: സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് അടാട്ട് ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ഭരണസമിതി സസ്പെന്റ് ചെയ്തതെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സി.പി.എം-സി.ഐ.ടി.യു നേതാക്കളുടെ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ള ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് അനില്‍ അക്കര എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അടാട്ട് ബാങ്കിലെ സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ നടത്തുന്നത് ബാങ്ക് മാനേജര്‍മാരാണ്. മാനേജരും സീനിയര്‍ അക്കൗണ്ടന്റും ചേര്‍ന്നാണ് ചെക്കുകള്‍ ഒപ്പിടേണ്ടത്. മുന്‍ എം.എല്‍.എ ബാബു എം. പാലിശ്ശേരിയുടെ ഭാര്യ ഇന്ദിര പ്രിയദര്‍ശിനി, സി.ഐ.ടി.യു നേതാവ് പി.എ പുഷ്പാംഗദന്റെ ഭാര്യ പി.എ അജിത എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് സാമ്പത്തിക ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവരെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോയെന്ന് എം.എല്‍.എ വെല്ലുവിളിച്ചു. ഭരണസമിതിയെ സസ്പെന്റ് ചെയ്യുന്നതിന് വഴിവെച്ച പരാതി നല്‍കിയത് സ്വര്‍ണ്ണം തിരിമറി നടത്തിയതിന്റെ പേരില്‍ അടാട്ട് ബാങ്കില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ ജീവനക്കാരനാണ്. ഈ ജീവനക്കാരന്‍ നല്‍കിയ പരാതിയിലും ഇരുവര്‍ക്കുമെതിരെ പരാമര്‍ശമുണ്ട്.
ബാങ്കിന്റെ സമ്പത്തിലാണ് സര്‍ക്കാരിന്റെ കണ്ണെന്ന് എം.എല്‍.എ ആരോപിച്ചു. എന്തിനു വേണ്ടിയാണ് പ്രാഥമിക സഹകരണ സംഘമായ അടാട്ട് ബാങ്കില്‍ നിന്നും കണ്‍സ്യൂമര്‍ ഫെഡിന് വേണ്ടി അമ്പത് കോടി രൂപ വായ്‌പയെടുക്കാന്‍ മന്ത്രി എ.സി മൊയ്തീന്‍ തയ്യാറായതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു. അടാട്ട് ബാങ്ക് പ്രസിഡന്റ് ചെയര്‍മാനായ ഒരു സൊസൈറ്റിയാണ് സര്‍ക്കാര്‍ നടത്തുന്ന അരിക്കടയിലേയ്‌ക്ക് അരി നല്‍കുന്നത്. അഴിമതി നടത്തുന്നുവെന്ന് കണ്ടെത്തിയ സ്ഥാപനത്തില്‍ നിന്നു തന്നെ അരി വാങ്ങുന്നതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണം. അഴിമതി നടത്തിയെന്ന് ബോധ്യമുണ്ടെങ്കില്‍ നിയമപരമായി അന്വേഷിക്കുകയാണ് വേണ്ടത്. കുറ്റക്കാരെ ശിക്ഷിക്കണം. എന്നാല്‍ ഇവിടെ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഒത്തുതീര്‍പ്പിന് വേണ്ടിയല്ല ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കാനാണ് സമരം നടത്തുന്നതെന്നും ബാങ്ക് ഭരണസമിതി പുന:സ്ഥാപിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നും അനില്‍ അക്കര വ്യക്തമാക്കി.
















