തൃശൂര്‍: ദീപക് വധക്കേസില്‍ കുറ്റമാരോപിക്കപ്പെട്ട ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ പോലീസും ഭരണസംവിധാനങ്ങളും ഒരു മാധ്യമവും ചേര്‍ന്ന് വേട്ടയാടിയത് രണ്ടുവര്‍ഷത്തോളം.
ഒടുവില്‍ നിരപരാധികളെന്ന് കോടതി കണ്ടെത്തിയതോടെ സത്യം തെളിഞ്ഞ ആശ്വാസത്തിലാണ് ഇവരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ദീപക് 2015 മാര്‍ച്ച് 24നാണ് പഴുവില്‍വെച്ച് കൊല്ലപ്പെടുന്നത്. തുടര്‍ന്ന് പ്രദേശത്തെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് നരനായാട്ട് നടത്തി.
അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ താല്പര്യപ്രകാരമായിരുന്നു ഇത്. നിരപരാധികളെയും സ്ഥലത്തില്ലാത്തവരെയും പ്രതിചേര്‍ത്ത് പോലീസ് കഥമെനഞ്ഞു. പത്രമുതലാളിയുടെ താല്പര്യത്തിനനുസരിച്ച് ഒരു പ്രമുഖപത്രം ഇവര്‍ക്കെതിരെ തുടര്‍ച്ചയായി നുണക്കഥകളെഴുതി. കോടതിയില്‍ വിചാരണക്കെത്തും മുമ്പുതന്നെ കേസില്‍പ്പെട്ടവര്‍ കുറ്റക്കാരാണെന്ന മുന്‍വിധിയോടെയായിരുന്നു ഈ പത്രമുത്തശ്ശിയുടെ നുണപ്രചരണം. ഒടുവില്‍ കോടതി വിധിവരുന്നതോടെ സമൂഹമധ്യത്തില്‍ വിവസ്ത്രമാക്കപ്പെട്ട അവസ്ഥയിലാണ് ഈ പ്രമുഖമാധ്യമം.
രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി പ്രതികള്‍ക്ക് ജാമ്യംപോലും നിഷേധിക്കപ്പെട്ടു. 90 ദിവസം കഴിഞ്ഞാല്‍ റിമാന്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്നാണ് നിയമം. ഇത് മറികടക്കാനായി 90ദിവസത്തിന് മുമ്പുതന്നെ തിരക്കിട്ട് കുറ്റപത്രം തയ്യാറാക്കിനല്‍കി വിചാരണ ആരംഭിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി നിരപരാധികളായ ഏഴുപേരെ വിചാരണത്തടങ്കലിന്റെപേരില്‍ അകത്തിട്ടു. സര്‍ക്കാരും പോലീസും ചേര്‍ന്ന് നടത്തിയ ഈ നാടകമാണ് കോടതിവിധിയോടെ പൊളിഞ്ഞത്. മൂവായിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തിലോ 77 സാക്ഷികളുടെ മൊഴികളിലോ പ്രതികളെ ശിക്ഷിക്കാന്‍ ഒന്നും കണ്ടെത്താന്‍ കോടതിക്കായില്ല. പ്രതിഭാഗം സമര്‍പ്പിച്ച നൂറിലേറെ തെളിവുകളും കോടതി അംഗീകരിച്ചില്ല.
ജയിലിനുള്ളില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതികളില്‍ ഒരാളെപ്പോലും സാക്ഷികള്‍ തിരിച്ചറിഞ്ഞില്ല. വിരലടയാളം, മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ പരിശോധന തുടങ്ങിയ ശാസ്ത്രീയ തെളിവെടുപ്പുകളിലും ഇവരെ കുറ്റക്കാരാക്കാന്‍ ഒന്നും കണ്ടെത്തിയില്ല. എന്നിട്ടും പോലീസും നുണപ്രചരണം നടത്തിയ പത്രവും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ഒടുവില്‍ കോടതിവിധി വരുംവരെ.
















