ആലപ്പുഴ: ഗുരുനിന്ദയില്‍ തുടങ്ങിയ സിപിഎമ്മിന്റെ എസ്എന്‍ഡിപി വേട്ട അവസാനഘട്ടത്തിലായി. തെരഞ്ഞെടുപ്പിന് മുമ്പ് എസ്എന്‍ഡിപി ശാഖാ, താലൂക്ക് യൂണിയന്‍ നേതാക്കളെ നിശ്ശബ്ദരാക്കാനുള്ള തന്ത്രങ്ങളാണ് സിപിഎം പയറ്റുന്നത്.വാരിക്കോരി പ്രലോഭനങ്ങള്‍ നല്‍കുന്നു, വഴങ്ങാത്തരവരെ ഭീഷണിപ്പെടുത്തുന്നു. സിപിഎമ്മിന്റെ ജില്ലാ സംസ്ഥാന നേതാക്കള്‍ വരെ ഇതിനായുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തുകഴിഞ്ഞു. മറുഭാഗത്ത് സിപിഎം അംഗങ്ങളായ ശാഖാ ഭാരവാഹികളെക്കൊണ്ട് രാജിഭീഷണി ഉയര്‍ത്തുകയും യോഗങ്ങളില്‍ കലാപം അഴിച്ചുവിടുകയുമാണ്.
അടുത്ത സര്‍ക്കാര്‍ എല്‍ഡിഎഫിന്റേതാകുമെന്നും അപ്പോള്‍ എസ്എന്‍ഡിപി നേതാക്കള്‍ ആവശ്യപ്പെടുന്നവര്‍ക്ക് തൊഴില്‍, ബിസിനസ് ആവശ്യമായ ധനസഹായം തുടങ്ങി വ്യക്തിപരമായ പ്രലോഭനങ്ങളാണ് സിപിഎം നേതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിന് വഴങ്ങാത്തവരെ തെരഞ്ഞെടുപ്പിനുശേഷം കൈകാര്യം ചെയ്യുമെന്നുവരെ ഭീഷണിപ്പെടുത്തുന്നു.
ശാരീരികമായ അക്രമം മാത്രമല്ല, തൊഴില്‍പരമായ ഭീഷണിവരെ സിപിഎം നേതാക്കള്‍ ഉയര്‍ത്തുന്നു. കള്ളുഷാപ്പുമേഖലയുമായി ബന്ധപ്പെട്ട് നിരവധി എസ്എന്‍ഡിപി നേതാക്കളാണ് ഉപജീവനമാര്‍ഗ്ഗം നടത്തുന്നത്. ഇവിടങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല സര്‍ക്കാര്‍ മാറുമ്പോള്‍ ബാര്‍ പൂട്ടിയതുപോലെ കള്ളുഷാപ്പു മേഖലയിലും കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്നും സിപിഎം ഭീഷണിപ്പെടുത്തുന്നു.
പാര്‍ട്ടി അനുകൂല നിലപാട് സ്വീകരിക്കാത്ത എസ്എന്‍ഡിപി കുടുംബ യൂണിറ്റ് പ്രവര്‍ത്തകരെയും ശാഖാ മാനേജിങ് കമ്മറ്റിയംഗങ്ങളെയും സിപിഎം പ്രാദേശിക നേതാക്കളും അണികളും വഴിനീളെ അസഭ്യം പറയുന്നതായും പരാതി ഉയര്‍ന്നുകഴിഞ്ഞു. എങ്ങിനെയും എസ്എന്‍ഡിപി പ്രവര്‍ത്തകരെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തുക, എസ്എന്‍ഡിപിയുടെ പാര്‍ട്ടി രൂപീകരണം തടയുക എന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്.
നിലവില്‍ നിരവധി സ്ഥലങ്ങളില്‍ എസ്എന്‍ഡിപി കണ്‍വന്‍ഷനുകള്‍ അലങ്കോലപ്പെടുത്തുകയും തെരഞ്ഞെടുപ്പു പ്രചാരണ സാമഗ്രികള്‍ തകര്‍ക്കുകയും ചെയ്തു. പല സ്ഥലങ്ങളിലും എസ്എന്‍ഡിപി പ്രവര്‍ത്തകരെ ശാരീരികമായി കയ്യേറ്റം ചെയ്യുകയും ചെയ്തു. എസ്എന്‍ഡിപിയോടെ തുറന്ന യുദ്ധപ്രഖ്യാപനമാണ് തെക്കന്‍ കേരളത്തില്‍ സിപിഎം നടത്തിയിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും സിപിഎം, എസ്എന്‍ഡിപി വേട്ട ശക്തമാക്കുമെന്നുതന്നെയാണ് സൂചന. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ആക്രമിച്ചതുപോലെ സായുധാക്രമണം തന്നെ വരുംദിവസങ്ങളില്‍ എസ്എന്‍ഡിപിക്ക് നേരെ സിപിഎം അഴിട്ടുവിടാനാണ് സാദ്ധ്യത.
















