ഹൃദയത്തോട് ചേര്‍ത്ത്… വിമോചനയാത്രയ്‌ക്ക് കുറ്റ്യാടി മരുതോങ്കര റോഡില്‍ നല്‍കിയ
സ്വീകരണത്തില്‍ പശ്ചിമഘട്ട സംരക്ഷണ സമരത്തിനിടെ ആക്രമണത്തില്‍ ബലിദാനിയായ
പരിസ്ഥിതി പ്രവര്‍ത്തകന്‍ അനൂപിന്റെ അച്ഛന്‍ കണാരനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍
കുമ്മനം രാജശേഖരന്‍ ആദരിച്ചപ്പോള്‍ (വാര്‍ത്ത പേജ് 2-ല്‍)
ബാലുശ്ശേരി (കോഴിക്കോട്): സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളമിന്ന് രോഗാലയമായി മാറികഴിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. വിമോചന യാത്രക്ക് ബാലുശ്ശേരി ടൗണില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണികളും മാറി മാറി ഭരിച്ച് പ്രകൃതിയെ ചൂഷണം ചെയ്ത് കേരളത്തെ മാലിന്യ കേന്ദ്രമാക്കി. ശ്വസിക്കുന്ന വായുപോലും വിഷലിപ്തമായി. കാന്‍സര്‍ ഇന്ന് ജീവനെടുത്തുകൊണ്ടിരിക്കുകയാണ്. ഭൂഗര്‍ഭ ജലമടക്കം ചൂഷണം ചെയ്തു കച്ചവടവല്‍ക്കരിച്ചു. കര്‍ഷകരുടെ വിലാപം വെറും രോദനമായി. പ്രകൃതിയില്‍ അശാന്തി പടര്‍ത്തിയെന്നും ഈ ദുരവസ്ഥക്ക് മാറ്റം അനിവാര്യമാണെന്നും കുമ്മനം പറഞ്ഞു.
ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്നും ഇരുമുന്നണികളും ഒളിച്ചോടുകയാണ്. എന്നാല്‍ ജനങ്ങളുടെ ഹൃദയം സ്പര്‍ശിച്ചുകൊണ്ട്, പാവങ്ങളുടെ കണ്ണീര്‍ തുടച്ചുകൊണ്ടുള്ള യാത്രയാണിത്. വാഗ്ദാനങ്ങള്‍ നല്‍കുകയല്ല ചെയ്യുന്നത്. ജീവകാരുണ്യപ്രവര്‍ത്തനമാണ് നടത്തിവരുന്നത്. വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അവിടെയെല്ലാം തട്ടിപ്പും വെട്ടിപ്പുമാണ്. ഇത് എല്ലാ മേഖലയിലേക്കും വ്യാപിച്ചു. റബ്ബര്‍ കര്‍ഷകരുടെ ദുരിതത്തിന് കാരണം നേരത്തെയുള്ളതാണ്
അവരെ രക്ഷിക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തിയത്.
എല്ലാവരുടേയും ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഭക്ഷ്യ സുരക്ഷയ്‌ക്ക് അന്‍പത് ശതമാനം വിഹിതം തരാന്‍ കേന്ദ്രം തയ്യാറാണ്. വികലമായ കാര്‍ഷിക നയം കേരളത്തെ കൂപ്പ് കുത്തിച്ചെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡണ്ട് എന്‍.പി രാമദാസ് അധ്യക്ഷതവഹിച്ചു. പി.എം വേലായുധന്‍, ശോഭാസുരേന്ദ്രന്‍ സംസാരിച്ചു. ചിറക്കല്‍ കാവ് ചാമുണ്‌ഡേശ്വരി ക്ഷേത്രപരിസരത്തുനിന്നും കുമ്മനം രാജശേഖരനെ ആരതി ഉഴിഞ്ഞും തിലകംചാര്‍ത്തിയും ഗജവീരന്റേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരണ വേദിയിലേക്ക് ആനയിച്ചത്. വിവിധ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമാര്‍ യാത്രനായകനെ ഷാള്‍ അണിയിച്ചു. ആയിരങ്ങളാണ് സ്വീകരണ പരിപാടിക്കെത്തിയത്.
















