തിരുവനന്തപുരം: സംസ്ഥാന കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ പ്രധാനവേദിയായ പുത്തരിക്കണ്ടത്തിലെ ചിലങ്കയില്‍ ഏറെ നേരം താളമേളങ്ങള്‍ നിഷ്ചലമായി. പകരം ഉയര്‍ന്നത് പ്രതിഭകളുടെ കൂട്ടക്കരച്ചിലും പ്രതിഷേധക്കാരുടെ ഉപരോധവും.
ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ കേരളനടനത്തില്‍ നിന്ന് അഞ്ച് മത്സരാര്‍ഥികളെ വിലക്കിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാവിലെ ഒന്‍പതിന് ആരംഭിച്ച മത്സരത്തില്‍ ഒന്നാമത്തെയും നാലാമത്തെയും ക്ലസ്റ്ററില്‍ മത്സരിക്കേണ്ട കുട്ടികള്‍ റിപ്പോര്‍ട്ടിംഗ് സമയം കഴിഞ്ഞാണ് വേദിയില്‍ പ്രവേശിച്ചതെന്നാരോപിച്ചാണ് വിലക്ക് കല്‍പ്പിച്ചത്. എന്നാല്‍ മത്സരം ആരംഭിക്കുന്നതിനും അരമണിക്കൂര്‍ മുമ്പ് സ്റ്റേജ് മാനേജരോട് കുട്ടികള്‍ ഗ്രീന്‍ റൂമിലുണ്ടെന്ന് രക്ഷിതാക്കള്‍ അറിയിച്ചിരുന്നു. മത്സരം തുടങ്ങുമ്പോള്‍ എത്തിയാല്‍ മതിയെന്ന് സ്റ്റേജ് മാനേജര്‍ ഇവരോട് നിര്‍ദ്ദേശിച്ചിരുന്നു എന്ന് രക്ഷിതാക്കള്‍ പറയുന്നു.
നാല് മത്സരാര്‍ഥികളാണ് ഒരു ക്ലസ്റ്ററിലുള്ളത്. ഇങ്ങനെ ഏഴ് ക്ലസ്റ്ററുകളാണ് കേരളനടനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാമത്തെ ക്ലസ്റ്ററിലുള്ള അടൂര്‍ ജിഎച്ച്എസ്എസിലെ കൃഷ്ണഗാഥ, ആലപ്പുഴ താമരക്കുളം വിവി എച്ച്എസ്എസിലെ അനഘ എന്നിവരെ മത്സരം ആരംഭിച്ചപ്പോള്‍ തന്നെ പുറത്താക്കി. ഇവര്‍ ലോട്ട് എടുക്കുവാന്‍ അഞ്ചു മിനിട്ട് വൈകിയെന്ന് ആരോപിച്ചായിരുന്നു പുറത്താക്കല്‍.
നാലാമത്തെ ക്ലസ്റ്ററില്‍ ഉണ്ടായിരുന്ന മൂന്ന് കുട്ടികളെ രണ്ടാമത്തെ ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് ഇന്നലെ മത്സരം തുടങ്ങും മുന്‍പ് പ്രോഗ്രാം കമ്മറ്റി എഴുതിയുണ്ടാക്കി. ഈ വിവരം മത്സരാര്‍ഥികളെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. താമസിച്ചാണ് വിവരം അറിഞ്ഞതെങ്കിലും വളരെ വേഗം മേയ്‌ക്കപ്പ് പൂര്‍ത്തിയാക്കി മറ്റ് മൂന്നുപേരായ പാലക്കാട് ചാത്തന്നൂര്‍ ഗവ. ജിഎച്ച്എസ്എസിലെ അനുശ്രീ, ഷൊര്‍ണ്ണൂര്‍ സെന്റ്. തെരാസസ് സ്‌കൂളിലെ കെ. വി. വര്‍ഷ, കിളിമാനൂര്‍ കടുവയില്‍ കെടിസിടി എച്ച്എസ്എസിലെ അനുഗ്രഹ ബിനു എന്നിവര്‍ വേദിയില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇവര്‍ക്കും വിലക്കുണ്ടായി. ഈ അഞ്ചുപേരും ജില്ലാ കലോത്സവത്തില്‍ പിന്തള്ളപ്പെട്ടതോടെ ഹൈക്കോടതിയില്‍ അപ്പീലുമായി പോയി അനുകൂല വിധി വാങ്ങി സംസ്ഥാന കലോത്സവത്തിനെത്തിയവരാണ്. ഇവരില്‍ വര്‍ഷ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അപ്പീലിലൂടെ സംസ്ഥാന തലത്തിലെത്തി കേരളനടനത്തിന് എ ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടിയാണ്.
അനുശ്രീ 2014 ലെ കലോത്സവത്തില്‍ സംസ്ഥാനത്ത് കേരളനടനത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. അപ്പീലിലൂടെ എത്തുന്നവര്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയെത്തുന്നവരെ ബഹുദൂരം പിന്നിലാക്കുന്നതിനാല്‍ മനപൂര്‍വം തങ്ങളെ ഒഴിവാക്കുകയായിരുന്നെന്ന് കുട്ടികള്‍ കണ്ണീരോടെ പറഞ്ഞു.
രാവിലെ മുതല്‍ വേഷം കെട്ടി ചിലങ്കയണിഞ്ഞ് വേദിക്ക് പിന്നിലിരുന്ന കുട്ടികളെ ഉച്ചയോടെ ഡിപിഐയെ കണ്ട് സങ്കടമറിയിക്കാന്‍ രക്ഷിതാക്കള്‍ കൊണ്ടുപോയി. ഡിപിഐ കുട്ടികളെ ഡിഡിക്കരികിലേക്ക് പറഞ്ഞയച്ചു. ഡിഡി വൈകുന്നേരത്തോടെ വേദിയിലെത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഇവര്‍ക്ക് ഉറപ്പു നല്‍കിയത്രെ. വൈകുന്നേരം അഞ്ചു മണിവരെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെത്തി തങ്ങളെ നൃത്തം ചെയ്യാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിച്ച് കുട്ടികള്‍ കാത്തിരുന്നു. ഒടുവില്‍ സഹികെട്ട് മത്സരാര്‍ഥികളായ അഞ്ചുപേരും രക്ഷിതാക്കളും ചേര്‍ന്ന് വേദി ഉപരോധിക്കുകയായിരുന്നു. പോലീസെത്തി അനുനയിപ്പിച്ച് കുട്ടികളെ വേദിക്ക് പുറത്തിറക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല.
ഒരു മണിക്കൂറോളം മത്സരം നിര്‍ത്തിവച്ചു. ഒടുവില്‍ ഫോര്‍ട്ട് എസിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി കുട്ടികളെ വേദിക്ക് പുറത്തിറക്കി മത്സരം തുടരുകയായിരുന്നു. വേദിക്ക് പുറത്തിറങ്ങിയ ശേഷവും പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടികള്‍ നൃത്തവേഷത്തില്‍ തന്നെ മത്സരസ്ഥലത്ത് കുത്തിയിരുന്നു. ഒടുവില്‍ വേഷം കെട്ടിയിരുന്നവരെ മത്സരാവസാനം വേദിയില്‍ കളിക്കാന്‍ അനുവദിച്ചു.
















