ഭാരത സമ്പദ് വ്യവസ്ഥ കേന്ദ്രംഭരിച്ചിരുന്ന യുപിഎ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍നിന്നും കൈവിട്ടുപോയ അന്തരീക്ഷമായിരുന്നു 2014 ന്റെ ആദ്യനാളുകള്‍ വരച്ചുകാട്ടിയത്. സാമ്പത്തിക മേഖല ഗുരുതരമായ പ്രതിസന്ധിയിലേക്ക് താണുപോയിക്കൊണ്ടിരുന്ന അവസ്ഥയ്ക്കായിരുന്നു അക്കാലം സാക്ഷ്യം വഹിച്ചത്. എന്‍ഡിഎ ഭരണകാലത്ത് ഭാരതം ലോകത്തെ ഏറ്റവും ശക്തമായി വളരുന്ന രണ്ടാമത്തെ രാജ്യമെന്ന ബഹുമതി നേടിയിരുന്നു.എന്നാല്‍ യുപിഎയുടെ ഒരു ദശാബ്ദക്കാലത്തെ ഭരണംകൊണ്ട് ഭാരതം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ഇന്തോനേഷ്യ രണ്ടാം സ്ഥാനത്താവുകയും ചെയ്തു. കാര്‍ഷികരംഗം മുതല്‍ കായികരംഗംവരെ സമസ്ത മേഖലകളിലുമുണ്ടായ പിന്നോട്ടുപോക്കും രാജ്യംകണ്ട വന്‍ അഴിമതികളുമായിരുന്നു മന്‍മോഹന്‍സിംഗ് ഭരിച്ച 2004-2014 കാലഘട്ടത്തിലെ ഭരണത്തിന്റെ ബാലന്‍സ്ഷീറ്റിലുള്ളത്.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി അവതരിപ്പിച്ച 2015-2016 ലെ ബജറ്റ് സമ്പദ്വ്യവസ്ഥയുടെ അടിത്തറ ശക്തമാക്കിക്കൊണ്ടുള്ളതാണ്. സമസ്തമേഖലകള്ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് വികസനം ഉറപ്പുവരുത്താന്‍ ബജറ്റ് ശ്രമിക്കുന്നുണ്ട്. കാര്‍ഷിക മേഖല ജിഡിപിക്ക് 16-17 ശതമാനം മാത്രം സംഭാവന നല്കുന്ന സമ്പദ്വ്യവസ്ഥയാണ് നമ്മുടേത്. എന്നാല്‍ കാര്ഷിരംഗം നാടിന്റെ പ്രാണവായു കൂടിയാണ്. ബജറ്റില്‍ നബാര്‍ഡിന് 25000 കോടി രൂപ അനുവദിച്ചിട്ടുള്ളത് കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്താന്‍ സഹായകമാണ്. ജന്‍ധന്‍ യോജന, പ്രധാനമന്ത്രി മിത്രയോജന തുടങ്ങി നിരവധി ക്ഷേമപദ്ധതികളും ഗ്രാമീണ മേഖലയ്ക്ക് ഊന്നല്നല്കികൊണ്ടുള്ള വിവിധയിനങ്ങളും കര്‍ഷകര്‍ക്ക് ഗുണകരമാണ്. കൃഷിക്കാരന് നല്കേണ്ടിവരുമ്പോള് കൈവിറയ്ക്കാത്തവരാണ് ഇന്ദ്രപ്രസ്ഥത്തില്‍ ഇപ്പോള്‍ അധികാരത്തിലുള്ളതെന്ന് ബജറ്റ് തെളിയിക്കുന്നു.
ഭരണമില്ലായ്മയും സ്വജനപക്ഷപാതവും കൊള്ളയെ വെല്ലുന്ന അഴിമതികളുംകൊണ്ട് നട്ടംതിരിഞ്ഞ മന്മോഹന് യുഗത്തില്‍നിന്നും വേറിട്ട കാഴ്ചകളാണ് ദല്‍ഹിയിലിപ്പോള്‍ ബിജെപി ഭരണകൂടം നല്കിക്കൊണ്ടിരിക്കുന്നത്. നാടിന്റെ വികസനത്തിനുള്ള ഒരു സുപ്രധാനഘടകം സംരംഭത്തിനുതകുന്ന ആന്തരഘടനാ സംവിധാനങ്ങളുടെ വളര്‍ച്ചയാണ്. ഈ സത്യം ഉള്‍ക്കൊണ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റിനായി ദേശീയ നിക്ഷേപം സമാഹരിച്ച് ‘ഇന്‍ഫ്രാസ്ട്രക്ചറല്‍ ഫണ്ട്’ രൂപീകരിക്കാന്‍ ബജറ്റ് നിര്‍ദ്ദേശിച്ചിരിക്കയാണ്. ഇതിനായി 20000 കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട്. തീര്‍ച്ചയായുമിത് വന്‍നേട്ടങ്ങള്‍ സൃഷ്ടിക്കും.
ഭാരതത്തില്‍ വ്യവസായ സംരംഭകര്‍ തീരാശാപമായി കരുതുന്ന പെര്‍മിറ്റുകള്‍ക്കും ലൈസന്‍സിനും വേണ്ടിയുള്ള ഭഗീരഥശ്രമം ഇല്ലാതാക്കാന്‍ ഇപ്പോള്‍ വ്യവസ്ഥ വന്നിരിക്കുന്നു. ഇതിനായി ഏകജാലക സമ്പ്രദായം ബഡ്ജറ്റ് മുന്നോട്ടു വെച്ചിരിക്കുന്നു. ഇത് അഴിമതി തടയാനും അലച്ചില്‍ കൂടാതെ സംരംഭങ്ങള്‍ തുടങ്ങാനും സഹായകമാണ്. സാമൂഹ്യ സുരക്ഷയ്ക്കും സമാജത്തിന്റെ അടിത്തട്ടില്‍ അമര്ന്നുപോയവരെ കൈപിടിച്ചുയര്‍ത്തി ക്ഷേമംഉറപ്പുവരുത്താന് ഒട്ടേറെ പദ്ധതികള്‍ ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അടല്‍ജി പെന്ഷന് സ്കീം, അടല്‍ ഇന്നവേഷന്‍ മിഷന് തുടങ്ങിയവ ഇതില്‍പ്പെടുന്നു. സ്കില്‍ ഡെവലപ്മെന്റിനായി വിവിധ പദ്ധതികള്‍ ബജറ്റിലുണ്ട്. സ്വത്തു നികുതി ഇല്ലാതാക്കിയതും കസ്റ്റംസ് തീരുവ കുറച്ചതും ജനോപകാരപ്രദമാണ്. ദീനദയാല്‍ റൂറല്‍ സ്കീമിനായി 1500 കോടി മാറ്റിവെച്ചിട്ടുള്ളത് ഗ്രാമീണ ജനമുന്നേറ്റത്തിന് സഹായകമാണ്. ഗോള്‍ഡ് മോണിറ്ററേഷന് സ്കീമും സാധാരണക്കാര്‍ക്ക് നേട്ടവും പെട്ടെന്ന് ഗുണവും ഉറപ്പുനല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എന്ന നിലയില്‍ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്.
കള്ളപ്പണപ്രശ്നം ആദ്യമായി ഉന്നയിച്ച പാര്‍ട്ടി ബിജെപിയാണ്.രാജ്യത്തിനകത്തും പുറത്തുമുള്ള കള്ളപ്പണത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഒരു വ്യാഴവട്ടക്കാലമായി ബിജെപി മുറവിളി കൂട്ടുന്നുണ്ട്. ഈ ഒറ്റക്കാരണത്താല്‍ ബിജെപിയെ തകര്‍ക്കാന്‍ ഭാരതത്തിനകത്തും പുറത്തും പ്രവര്‍ത്തിച്ചുവരുന്ന സംഘടിത ശക്തികള്‍ നിരവധിയാണ്. ഇക്കൂട്ടരുടെ വെല്ലുവിളിയെ നേരിട്ടുകൊണ്ടാണ് നരേന്ദ്രമോദി ഭരണകൂടം കള്ളപ്പണവേട്ടയ്ക്കിറങ്ങി പുറപ്പെട്ടിട്ടുള്ളത്. വിദേശത്തുള്ള കള്ളപ്പണക്കാര്‍ക്കും രാജ്യത്തിനകത്തുള്ള കള്ളപ്പണക്കാര്‍ക്കും കൂച്ചുവിലങ്ങിടാന്‍ രണ്ട് കര്‍ശനനിയമങ്ങള്‍ ഈ ബജറ്റ് വിഭാവന ചെയ്തിരിക്കയാണ്. ഇത് ചരിത്രപ്രാധാന്യമുള്ളതും സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ വിളംബരവുമായി മാറുമെന്നുറപ്പാണ്. അഴിമതിക്കെതിരെ ‘പബ്ലിക് പ്രൊക്യൂര്‍മെന്റ് ബില്‍’ പ്രഖ്യാപിച്ചിട്ടുള്ളതും ശ്ലാഘനീയമാണ്.
അതിസമ്പന്നര്‍ക്ക് ഷെയര്വഴി കിട്ടുന്ന വരുമാനത്തിനുള്ള നികുതി വേണ്ടെന്നുവച്ചത് 1996-98 ലെ ധനമന്ത്രി ചിദംബരമായിരുന്നു. എന്നാല്‍ അതിസമ്പന്നര്‍ക്ക് പത്ത് ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയ മോദി ഭരണകൂടം ഇപ്പോള്‍ രണ്ട് ശതമാനം സര് ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. സാധാരണക്കാരന്റെ സര്‍ക്കാരാണ് ഇന്ദ്രപ്രസ്ഥത്തിലുള്ളതെന്ന് ഇത് തെളിയിക്കുന്നു. എന്നിട്ടും ‘കോര്‍പ്പറേറ്റ്’ എന്ന പദം ആവര്‍ത്തിച്ച് ബജറ്റിനെ മോശമാക്കാന്‍ ചിലര്‍ ശ്രമിക്കയാണ്. നികുതി തോത് കുറച്ചാല്‍ പിരിവ് എളുപ്പമാകുമെന്ന ലോകത്തെമ്പാടുമുള്ള സാമ്പത്തിക തത്വമാണ് കോര്‍പ്പറേറ്റ് നികുതി 25 ശതമാനമാക്കാനും ആദായനികുതി 4.40 ലക്ഷംവരെ ഇളവില്പ്പെടുത്താനും ഇടയാക്കിയിട്ടുള്ളത്.
പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നികുതി വിഹിതം 32 ശതമാനത്തില്‍നിന്നും 42 ശതമാനമായി മോദി സര്‍ക്കാര്‍ ഈയടുത്ത് വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് കേരളത്തിന് ഏറെ ഗുണകരമാണ്. ഇപ്പോള്‍ പുതിയതായി ഒരു സ്പീച്ച് തെറാപ്പി ദേശീയ യൂണിവേഴ്സിറ്റി കേരളത്തിനു ലഭിച്ചിട്ടുണ്ട്. എയിംസിന്റെ കാര്യത്തില്‍ കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം നടപ്പില്‍ വരുത്താന്‍ കേരളം കൂടുതല്‍ ശ്രമം നടത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ വീഴ്ച കണ്ടില്ലെന്നു നടിക്കാനാവില്ല.
കഴിഞ്ഞ ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിച്ചശേഷം ഉചിതമായ സ്ഥലം നിര്‍ദ്ദേശിക്കാന്‍ സമയം നല്‍കിയിരുന്നതാണ്. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് 6 സ്ഥലങ്ങളാണ്. ഏകസ്ഥലം നിര്‍ദ്ദേശിക്കാനാവാതെ പോയത് വന്‍വീഴ്ചയാണ്. കേരളത്തിലെ ആറ് എംപിമാര്‍ ഇതിനായി ദല്‍ഹിയില്‍ മന്ത്രാലയത്തില്‍ പോയി പോരടിക്കുകയാണ്. ഇത് സൃഷ്ടിക്കുന്ന അനിശ്ചിതതത്വമാണ് എയിംസിന്റെ കാര്യത്തില്‍ വീഴ്ചയുണ്ടാക്കിയതെന്നറിയുന്നു.
കേരളത്തിന് റെയില്‍വേ ബജറ്റില്‍ 1200 കോടി വികസനത്തിനായി ലഭിച്ചു. ഈ ലേഖകന്റെ അറിവില്‍പ്പെട്ടിടത്തോളം മുന്‍പൊരിക്കലും ഇത്രയും തുക കേരളത്തിന് ലഭിച്ചിട്ടില്ല. പക്ഷേ ഇത് മറച്ചുവെച്ച് കേരളം കേന്ദ്രത്തെ പഴിക്കുന്ന ദുരവസ്ഥയാണ്. കേരളത്തില്‍ മെട്രോ പദ്ധതിക്ക് നഗരവികസന വകുപ്പ് ബജറ്റ് വഴി 872. 8 കോടി അനുവദിച്ചിരിക്കയാണ്.ഐഎസ്ആര്‍ഒയ്ക്ക് 650 കോടി നല്കിയിരിക്കുന്നു. നികുതി വിഹിതമായി 13000 കോടി യിലധിം കേരളത്തിന് ലഭിക്കുന്നു. എന്നിട്ടും നന്ദി എന്ന വാക്കിനു പകരം ‘നെറികേട്’ ഉച്ചരിക്കാനാണ് പലര്‍ക്കും താല്‍പ്പര്യം. രാജ്യത്തെ 125 കോടി ജനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സും സുരക്ഷയും ഉറപ്പുവരുത്തിയ മോദി സര്‍ക്കാരിനേക്കാള്‍ ജനകീയപട്ടം അണിയാന്‍ ഏത് കോണ്‍ഗ്രസ്-ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കാണ് യോഗ്യതയുള്ളത്.
ഒരു കേന്ദ്രബജറ്റ് ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ അടിസ്ഥാനമാക്കേണ്ട പ്രധാന ഘടകം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കാണ്. 1998 ല്‍ വാജ്പേയി മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5 ശതമാനത്തിലും താഴെയായിരുന്നു. 2004 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ മന്മോഹന്സിംഗിന് അധികാരം കൈമാറുമ്പോള്‍ വളര്‍ച്ചാനിരക്ക് 9 ശതമാനമായി ഉയര്‍ന്നിരുന്നു. അത് രണ്ടക്കത്തിലെത്തിക്കുമെന്ന് യുപിഎ ഉറപ്പു നല്കി. പക്ഷേ 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് വെറും 4.5 ശതമാനമായിരുന്നു. ഒന്‍പതു മാസം കൊണ്ട് ബിജെപി സര്‍ക്കാര്‍ ഇത് 7 ശതമാനമാക്കുകയും 8.5 ല്‍ എത്തിക്കുമെന്നുറപ്പു നല്‍കുകയും ചെയ്യുന്നു. ഈ സത്യം കണ്ടില്ലെന്നു നടിക്കുകയും മോദി ഭരണത്തെ ചളിവാരിയെറിയുകയും ചെയ്യുന്നവരറിയുക ‘നിങ്ങളുടെ കൈയ്യില്‍ തന്നെയാണ് ചളി പുരളുന്നത്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: