സാമൂഹ്യക്ഷേമവും സാമ്പത്തികവളര്‍ച്ചയും മുന്നില്‍കണ്ടുകൊണ്ടുള്ള ജനോപകാരപ്രദമായ ബജറ്റാണ് കേന്ദ്രധനമന്ത്രി അരുണ്‍ജെയ്റ്റ്ലി അവതരിപ്പിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പരിഗണന നല്കാന് ബജറ്റിലൂടെ കഴിഞ്ഞിട്ടുണ്ടെന്നതാണ് പ്രത്യേകത.ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചത് വന്‍കിടക്കാരെ സഹായിക്കാനാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറച്ചത് മുന്‍ സര്‍ക്കാര്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് നികുതിക്ക് സ്ഥിരത നല്കുന്നതിനുവേണ്ടിയാണ്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഏതാണ്ട് ആറുലക്ഷം കോടിയോളം രൂപയാണ് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവുനല്‍കി സഹായിച്ചത്. എന്നാല്‍ അത്തരം ഇളവുകളെല്ലാം നിറുത്തലാക്കി നികുതി സ്ഥിരപ്പെടുത്തി പിരിച്ചെടുക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു നല്കിവന്നിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും അതിലൂടെ അവര്‍ നല്‍കാനുള്ള നികുതി പിരിച്ചെടുക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ധനക്കമ്മി കുറച്ചുകൊണ്ടുവന്ന് സാമ്പത്തിക അടിത്തറ ശക്തമാക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ചക്കാണ് ധനമന്ത്രി കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. വരുംകാലങ്ങളില്‍ അതിന്റെ ഗുണഫലം ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ ലഭ്യമാകും.
വിലക്കയറ്റം പിടിച്ചുനിര്‍ത്താനും കര്‍ഷകരെ സഹായിക്കാനുമുള്ള നിരവധി പദ്ധതികളാണ് ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. നാഷണല്‍ അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റെന്ന നൂതനസംവിധാനം അതിനുള്ളതാണ്. 5200 കോടിയോളം രൂപയാണ് അതിനായി നീക്കിവച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് പണം വായ്പനല്‍കാനായി എട്ടരലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനായി 70,000 കോടി രൂപ വകയിരുത്തി രാജ്യത്തിന്റെ വികസനകുതിപ്പിന് ബജറ്റ് കരുത്തു പകര്‍ന്നിരിക്കുകയാണ്. നടപ്പുസാമ്പത്തിക വര്‍ഷം ജിഡിപി 7.4 ശതമാനവും വരുന്ന സാമ്പത്തിക വര്‍ഷം 8.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ച താഴേക്കുപോകുകയാണെന്നാണ് ഐഎംഎഫും ഡബ്ല്യുടിഒയും വിലയിരുത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ സമ്പദ്രംഗം പുരോഗതിയിലേക്ക് കുതിക്കുകയാണ്. ഈ വളര്‍ച്ചയാണ് ബജറ്റിലും പ്രതിഫലിക്കുന്നത്.
സമൂഹത്തിലെ പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് ബജറ്റിലൂടെ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. പട്ടികജാതി-പട്ടിക വര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങളുടെയും വനിതകളുടെയും ക്ഷേമത്തിനും സുരക്ഷിതത്വത്തിനും ബജറ്റിലൂടെ മുന്‍ഗണന നല്കുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ ഇനങ്ങളിലായി 4,44,200 രൂപവരെ നികുതി ഇളവാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. യാത്രാ ബത്തയ്ക്കുളള നികുതിയിളവ് 1600 രൂപയാക്കി, നിലവില്‍ ഇത് 800 രൂപയാണ്. പെണ്‍കുട്ടികള്‍ക്കുളള സുകന്യ സമൃദ്ധി യോജനയിലെ നിക്ഷപങ്ങള്‍ക്ക് പൂര്ണനികുതിയിളവ് പ്രഖ്യാപിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കുളള നികുതിയിളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി. സാമ്പത്തിക പരാധീനത വിദ്യാഭ്യാസത്തിന് തടസമാവില്ലന്ന സുപ്രധാന പ്രഖ്യാപനവും ഉണ്ടായിരിക്കുന്നു. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്.
തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കായി ‘മുദ്രാ ബാങ്ക്’ പദ്ധതി സമൂഹത്തില്‍ വന്‍തോതില്‍ മാറ്റംകൊണ്ടുവരുന്ന ബ്രഹത് പദ്ധതിയാണ്. ദാരിദ്രരേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന വ്യക്തികള്‍ക്കായി ക്ഷേമനിധി നടപ്പാക്കുന്നതും 12 രൂപ പ്രീമിയത്തിന് രണ്ടു ലക്ഷം രൂപ ലഭിക്കുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതും ജന്‍ധന്‍ യോജനയില്‍ ഉള്‍പ്പെടുത്തി തപാല്‍ ഓഫിസുകളില്‍ ബാങ്കിങ് സൗകര്യം ഏര്‍പ്പാടാക്കുന്നതും സാധാരണക്കാരെ ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ്. കള്ളപ്പണം തടയുന്നതിന് പുതിയ നിയമംകൊണ്ടുവരുന്നത് കള്ളപ്പണത്തിന്റെ വ്യാപനം തടഞ്ഞ്, സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനാണ്.
തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ സജീവമാക്കാനാണ് ധനമന്ത്രി ലക്ഷ്യമിടുന്നത്. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന മുതിര്‍ന്നവര്‍ക്കായി അടല്‍ പെന്‍ഷന്‍യോജന എന്ന പേരില്‍ പെന്ഷന് പദ്ധതി ആവിഷ്കരിക്കുന്നു. ഇതില്‍ 50 ശതമാനം വിഹിതവും സര്‍ക്കാരാണ് വഹിക്കുന്നത്. ഇപിഎഫ്, ഇഎസ്ഐ സംവിധാനങ്ങള്‍ ഉടച്ചുവാര്‍ത്ത് സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായിട്ടുണ്ട്. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ഉന്നമനത്തിനായാണ് അടല്‍ ഇന്നവേഷന്‍ മിഷന് ആവിഷ്കരിച്ചിരിക്കുന്നത്. സ്വയംതൊഴില്‍ സംരംഭകരെ സഹായിക്കുന്നതിനും സ്റ്റാര്‍ട്ട് അപ് പദ്ധതികള്‍ക്കുമായി ആയിരം കോടി വകയിരുത്തിയും സ്ത്രീസുരക്ഷക്കുള്ള തുക ആയിരം കോടിയാക്കിയും നരേന്ദ്രമോദി സര്‍ക്കാര്‍ സാമൂഹ്യപ്രതിബദ്ധത വ്യക്തമാക്കിയിരിക്കുകയാണ്.
ഐടി മേഖലയ്ക്ക് വന്‍തോതില്‍ ഉണര്വ്വുനല്കുന്നതാണ് ഈ ബജറ്റ്. 150 ബില്യന്‍ ഡോളറിന്റെ മുതല്‍മുടക്കാണ് ഐടിമേഖയില് സൃഷ്ടിക്കാന്‍ പോകുന്നത്. സ്കില്‍ ഡെവലപ്മെന്റിന് 1500 കോടിരൂപ വകയിരുത്തിയതും തൊഴില്‍ മേഖലയ്ക്ക് ഗുണകരമാണ്. രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ വീടില്ലാത്തവര്‍ക്കായി നാലുകോടി വീടുകളാണ് നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. രണ്ടുകോടി വീടുകള്‍ നഗരമേഖലയിലും നിര്‍മ്മിക്കും.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് ലഭിച്ചതില്‍ കൂടുതല്‍ വിഹിതവും പദ്ധതികളും നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്ന് കേരളത്തിന് ലഭിക്കുന്നുണ്ട്. ആവസ്തുത മറച്ചുവച്ചുകൊണ്ടുള്ള പ്രചാരവേലകളാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ സംസ്ഥാനത്തുനിന്ന് നരവധി മന്ത്രിമാരും പിന്തുണയ്ക്കുന്ന എംപിമാരും ഉണ്ടായിട്ടും കേരളത്തിന് പ്രയോജനം ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ മെച്ചപ്പെട്ട പരിഗണനയാണ് കേരളം അനുഭവിക്കുന്നത്. കൊച്ചി മെട്രോയ്ക്ക് 872.8 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ പേപ്പര്‍ ഫാക്ടറിക്കും കൊച്ചി പോര്‍ട്ടിനും ഷിപ്പിയാര്ഡിനുമെല്ലാം ബജറ്റില്‍ വിഹിതം വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ നിഷിനെ കേന്ദ്ര സര്വ്വകലാശാലയാക്കിയതിലൂടെ കേരളത്തിനോടുള്ള പരിഗണന കേന്ദ്ര സര്‍ക്കാര്‍ ബോധ്യപ്പെടുത്തിയിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി നികുതി വിഹിതത്തില്‍ കേരളത്തിനു കിട്ടേണ്ട വിഹിതത്തില്‍ വന്‍ വര്‍ധന വരുത്തിയതും മോദി സര്‍ക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: