കള്ളപ്പണത്തിനെതിരെ അതിശക്തമായി പോരാടാനും രാജ്യത്തിനകത്തും പുറത്തുമുള്ള കള്ളപ്പണം പിടിച്ചെടുക്കാനുമുള്ള ദൃഢനിശ്ചയവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കള്ളപ്പണത്തിനെതിരെ കടുത്ത നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. രണ്ടു പുതിയ നിയമങ്ങള്‍ പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍തന്നെ അവതരിപ്പിക്കും, ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ശക്തമായ വ്യവസ്ഥകളാകും നിയമങ്ങളില്‍. വിദേശത്തുള്ളതടക്കം വരുമാനവും സ്വത്തു വിവരവും മറച്ചുവയ്‌ക്കുകയും നികുതി വെട്ടിക്കുകയും ചെയ്താല്‍ പത്തുവര്‍ഷം വരെ കഠിനതടവിന് വ്യവസ്ഥചെയ്യുന്ന ബജറ്റില്‍ ഇത്തരക്കാരില്‍ നിന്ന് 300 ശതമാനം പിഴ ഈടാക്കാനും നിര്‍ദ്ദേശിക്കുന്നു. ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാതിരിക്കുകയോ ആവശ്യമുള്ള വിവരങ്ങള്‍ റിട്ടേണില്‍ വെളിപ്പെടുത്താതിരിക്കുകയോ ചെയ്താല്‍ ഏഴുവര്‍ഷംവരെ തടവ് ലഭിക്കാം. സ്ഥാപനങ്ങളും ബാങ്കുകളും മറ്റുധനകാര്യസ്ഥാപനങ്ങളും വ്യക്തികളും എല്ലാം നിയമനടപടിക്ക് വിധേയമായിരിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു. വിദേശത്ത് അക്കൗണ്ട് ഉണ്ടെങ്കില്‍ അതു തുടങ്ങിയ ദിവസമടക്കം ആദായനികുതി റിട്ടേണില്‍ കാണിച്ചിരിക്കണം. കള്ളപ്പണത്തിനെതിരായ നടപടിയുടെ ഭാഗമായി വിദേശനാണ്യവിനിമയ മാനേജ്‌മെന്റ ആക്ട്,99 (ഫെമ) അനധികൃത പണമിടപാട് തടയുന്ന നിയമം (2002 പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട്) എന്നിവ ഭേദഗതി ചെയ്യും.
രാജ്യത്തിന് അവകാശപ്പെട്ട പണം കണ്ടെത്തി മടക്കിയെടുക്കുക സര്‍ക്കാരിന്റെ കടമയാണ്, ജെയ്റ്റ്‌ലി പറഞ്ഞു. കഴിഞ്ഞ ഒന്‍പതു മാസത്തിനുള്ളില്‍ ഇതിന് നിരവധി നടപടികള്‍ എടുത്തുകഴിഞ്ഞു. കള്ളപ്പണത്തിനെതിരായ നടപടികളുടെ ഭാഗമായി, ബിനാമി സ്വത്തുകള്‍ കണ്ടുകെട്ടാനുള്ള ബിനാമി ഇടപാട് നിരോധനം നിയമവും ഈ സമ്മേളനത്തില്‍ കൊണ്ടുവരും. ഒരു ലക്ഷത്തിനുമുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ നിര്‍ബന്ധമാക്കും.സ്ഥാവര സ്വത്ത് വാങ്ങുമ്പോള്‍ 20,000 രൂപയ്‌ക്കു മുകളില്‍ മുന്‍കൂര്‍ നല്‍കുന്നത് തടയാനും ഇതില്‍ വ്യവസ്ഥയുണ്ടാകും.
















