ന്യൂദൽഹി: രാജ്യം ഇന്ന് ആദ്യ ഒളിമ്പിക്സ് മെഡലിന്റെ ആഘോഷത്തിൽ മുഴുകുമ്പോൾ റിയോയിലെ ഗോധയിൽ ഒരു ദു:ഖ സംഭവവും അരങ്ങേറി. ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് പോഗാട്ട് മത്സരത്തിനിടെ പരിക്കേറ്റ് ഗോധയിൽ നിന്നും സ്ട്രെച്ചറിൽ വിടവാങ്ങി. തുടർന്ന് തന്റെ ദു:ഖം ട്വിറ്ററിലൂടെ അറിയിച്ച വിനേഷിന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വാക്കുകൾ ഏറെ ആശ്വസമേകി.
‘വിനേഷ് നിങ്ങൾ ഞങ്ങളുടെ മകളാണ്, നിങ്ങൾക്ക് ആവശ്യമുണ്ടെന്നുള്ളത് ചോദിച്ചു കൊള്ളു’ സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചു. വനിതകളുടെ 48 കിലോഗ്രാം ഗുസ്തി ക്വാർട്ടർ മത്സരത്തിൽ ചൈനയുടെ സുൻ യാനത്തിനോട് ഏറ്റുമുട്ടുന്നതിനിടെയാണ് വിനേഷിന്റെ വലതു കാലിലെ മുട്ടിന്റെ ഭാഗത്തുള്ള ഞരമ്പിന് പരിക്കേറ്റത്.
തളർന്ന് വീണ വിനേഷിനെ ഉടൻ തന്നെ സ്ട്രെച്ചറിൽ എടുത്ത് കൊണ്ട് പോകുകയായിരുന്നു. കാണികൾക്കിടയിൽ നിന്നും ആവേശപരമായ പ്രതികരണമാണ് വിനേഷിന് ലഭിച്ചത്. ഇതിനു പുറമെ എതിരാളിയായ സുൻ, വിനേഷിനെ അനുഗമിച്ച് ഗോധയിൽ നിന്നും പുറത്തിറങ്ങുകയും ചെയ്തു. ഒരാഴ്ചക്കുള്ളിൽ കാലിലെ പരിക്ക് ഭേദമാകുമെന്നാണ് വിനേഷിന്റെ ഫിസീഷ്യൻ അറിയിച്ചിരിക്കുന്നത്.
Vinesh – You are our daughter. @indiainbrazil is your family. Ask for anything you require. https://t.co/I3Y4axejq6
— Sushma Swaraj (@SushmaSwaraj) August 18, 2016
















