വാഴൂര്‍: മേജര്‍ കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിന് ഉത്രം നാളില്‍ രംഗാവതരണം ചെയ്തിരുന്ന ഐവര്‍കളി 36 വര്‍ഷങ്ങള്‍ക്കുശേഷം കൊടുങ്ങൂരമ്മയുടെ തിരുസന്നിധിയില്‍ പുന:രാരംഭിക്കുന്നു.
തിരുവുത്സവത്തിന്റെ എട്ടാം ദിവസമായ ഇന്ന് വൈകിട്ട് ഏഴിനാണ് പുതുതലമുറക്ക് കലാരൂപം പരിചയപ്പെടുത്തുന്നതിനായി ക്ഷേത്ര മുറ്റത്തെ കളിത്തട്ടില്‍ ഐവര്‍കളി അരങ്ങേറുക. മുണ്ടക്കയം കൊമ്പുകുത്തി ഐവര്‍കളി സംഘമാണ് പരിപാടി അവതരിപ്പിക്കുന്നത്.നാലുതൂണുകളില്‍ തട്ടുറപ്പിച്ച് 28 കഴുക്കോലുകള്‍ സമന്വയിപ്പിച്ച് ഓടുകള്‍ മേഞ്ഞ കളിത്തട്ട് ശില്പവൈവിധ്യത്തിന്റെ കാലം മറയ്‌ക്കാത്ത തെളിവാണ്.
കാളീഭക്തനായ കര്‍ണ്ണനെ പാണ്ഡവര്‍ വധിച്ചതറിഞ്ഞ് രൗദ്രവേഷം പൂണ്ട് പാണ്ഡവരെ നിഗ്രഹിക്കുവാന്‍ പുറപ്പെട്ട ഭദ്രകാളിയെ തൃപ്തിപ്പെടുത്തുവാന്‍ പാണ്ഡവര്‍ക്ക് ശ്രീകൃഷ്ണന്‍ ഉപദേശിച്ചു കൊടുത്തതാണ് ഈ അനുഷ്ഠാനം എന്ന് ഐതിഹ്യം. കാളീകോപം തിരിച്ചറിഞ്ഞ ശ്രീകൃഷ്ണന്‍ പാണ്ഡവന്മാരെ വിളിച്ചുവരുത്തി ദേവിയെ സ്തുതിച്ച് പാട്ടുപാടിക്കളിച്ച് ദേവീപ്രീതി നേടണമെന്ന് നിര്‍ദ്ദേശിച്ചു. ശ്രീകൃഷ്ണന്‍ തന്നെ നടുവില്‍ വിളക്കായി നിന്നുകൊണ്ട് പാട്ടുപാടിക്കൊടുത്ത് പാണ്ഡവന്മാരെ കളിപ്പിച്ചു. ഇതിന്റെ ഫലമായി ദേവി പ്രസാദിച്ച് പാണ്ഡവന്മാരെ അനുഗ്രഹിച്ചു.
ഒരുവര്‍ഷത്തെ മെയ് പയറ്റിനു ശേഷമാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. ഓല കൊണ്ട് കെട്ടിമറച്ച് ചാണകം മെഴുകി വെടിപ്പാക്കിയ തറയില്‍ മെയ് അഭ്യാസങ്ങള്‍ക്കൊപ്പം കളിക്കാരെ തടികൊണ്ടുള്ള ചുരിക, പരിച എന്നിവയുടെ പ്രയോഗവും അഭ്യസിപ്പിക്കുന്നു.ഗണപതി, ദേവീസ്തുതികള്‍ കളിക്കാര്‍ മന:പാഠ മാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.
വാഴൂരില്‍ പുതുപ്പറമ്പില്‍ പരമേശ്വരന്‍നായരുടെ സ്ഥലത്ത് ഐവര്‍കളി ആശാനായ ഇളമ്പള്ളി മഠത്തിലെ രാമന്‍നായരുടെ ശിഷ്യത്വം സ്വീകരിച്ച് കൊടുങ്ങൂര്‍ നിവാസികളായ ഭക്തജനങ്ങള്‍ പരിശീലനത്തിനെത്തിയിരുന്നു. ക്ഷേത്ര കളിത്തട്ടില്‍ ഉത്രം നാളില്‍ രാവിലെ 8 മുതല്‍ ഉച്ചപൂജ വരെ ഐവര്‍കളി നടത്തിയിരുന്നു. കാല്‍മുട്ടിനു മുകളില്‍ തറ്റുടുത്ത് തലപ്പാവു വച്ച് ശരീരത്തില്‍ ചന്ദനം പൂശി വിളക്കിനു ചുറ്റും ആശാന്‍ പാടുന്ന ദേവീസ്തുതികള്‍ ഏറ്റുപാടി കൈകൊട്ടി നൃത്തം ചെയ്യുന്നു.
വരുംവര്‍ഷങ്ങളില്‍ ദേവീഹിതമറിഞ്ഞ് ഉത്രം നാളില്‍ ഐവര്‍കളി വിപുലമായി നടത്താനാണ് ഉപദേശകസമിതിയുടെ തീരുമാനം.
















