തളിക്കുളം: തളിക്കുളത്ത് അമൂല്യ ജ്വല്ലറി കൊള്ളയടിച്ചത് മലയാളികള്‍ ഉള്‍പ്പെടുന്ന പ്രൊഫഷണല്‍ കവര്‍ച്ചാസംഘമാണെന്ന് സൂചന. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ച്ച നടത്തിയത് പ്രൊഫഷണല്‍ കവര്‍ച്ചാസംഘത്തിന്റെ രീതിയാണെന്ന് പോലീസ് സൂചിപ്പിച്ചു. കാര്യമായ തെളിവുകള്‍ അവശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ചയില്‍ പ്രതികളെ കുടുക്കാന്‍ ശാസ്ത്രീയമായ സൈബര്‍ സെല്‍ അന്വേഷണവും പ്രത്യേക അന്വേഷണ സംഘം നടത്തുന്നുണ്ട്. 77ലക്ഷത്തോളം രൂപ വിലയുള്ള രണ്ടുകിലോഗ്രാം സ്വര്‍ണമാണ് ഇന്നലെ പുലര്‍ച്ചെ ജ്വല്ലറിയില്‍ നിന്ന് ആറംഗസംഘം കവര്‍ന്നത്. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വ്യാജനമ്പറിലുള്ള കാറിലാണ് കവര്‍ച്ചക്കായി സംഘം എത്തിയിട്ടുള്ളത്. റെന്റിനെടുത്ത കാര്‍ രൂപമാറ്റം വരുത്തി കവര്‍ച്ചക്ക് ഉപയോഗിക്കുന്നത് സാധാരണയായി ഇതര സംസ്ഥാനങ്ങളിലെ കവര്‍ച്ചാസംഘങ്ങളാണ്.
അതേസമയം മതിലകത്തെ ബാങ്ക് കവര്ച്ചക്കുപയോഗിച്ച് അതേ കാര്‍ തന്നെയാണ് തളിക്കുളം കവര്‍ച്ചക്കും ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സിസി ക്യാമറയില്‍ തെളിഞ്ഞ കാറിന്റെ നമ്പറും വ്യാജമാണ്. ഇത് ബൈക്കിന്റെ നമ്പറാണെന്ന് പോലീസ് കണ്ടെത്തി. മതിലകത്തെ കവര്‍ച്ചാശ്രമവുമായി ബന്ധപ്പെട്ട് ലഭിച്ച സിസിടിവി ദൃശ്യങ്ങളും തളിക്കുളം കവര്‍ച്ചയുടെ ദൃക്സാക്ഷിമൊഴികളും ഇതു ശരിവെക്കുന്നതാണ്. ബാങ്ക് കവര്‍ച്ചാസംഘത്തിലെ പ്രതികളുടേതെന്ന് പോലീസ് സ്ഥിരീകരിച്ച ദൃശ്യങ്ങളും അന്വേഷണത്തിന് സഹായകമാകും. തളിക്കുളം ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ കവര്‍ച്ചക്കാര്‍ തിരിച്ചുവച്ചിട്ടുണ്ടെങ്കിലും ഹാര്‍ഡ് ഡിസ്ക് പോലീസ് പരിശോധിക്കുന്നുണ്ട്. ജ്വല്ലറിക്കുള്ളില്‍ മുഖം മറച്ചാണ് ഇവര്‍ കവര്‍ച്ച നടത്തിയതെന്നാണ് സൂചന. ഉപേക്ഷിച്ച ആഭരണപെട്ടികളില് വിരലടയാളങ്ങളുടെ അഭാവത്തിനു കാരണം കവര്‍ച്ചാസംഘം ഗ്ലൗസ് ധരിച്ചതാകാമെന്ന് പോലീസ് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: