കൊട്ടാരക്കര: ഉണ്ണിയപ്പത്തിന്റെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ചു. ഉണ്ണിയപ്പത്തിന് കുത്തനെ വിലകൂട്ടിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ ബിജെപി മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തിലാണ് ഗണപതിക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെ ഉപരോധിച്ചത്. വില വര്‍ധന പിന്‍വലിച്ചില്ലങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ബിജെപി മുനിസിപ്പല്‍ സമിതി മുന്നറിയിപ്പ് നല്കി. വിഷയത്തില്‍ ഉപദേശകസമിതി പുലര്‍ത്തുന്ന നിസംഗത അവസാനിപ്പിച്ച് ഭക്തജനതാല്‍പര്യം സംരക്ഷിക്കാന്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവം ബോര്‍ഡിന്റെ ശ്രദ്ധയില്‍പെടുത്താമെന്ന് ഓഫീസര്‍ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു. നേതാക്കളായ അനീഷ് കിഴക്കേക്കര, സുജിത്ത് ബാലകൃഷ്ണന്, രാജേഷ് ആറന്മുള, ശിവന്,അരുണ്‍, രജ്ഞിത്ത്, രാജേഷ്ബാബു, പ്രതാപചന്ദ്രന്, രാജീവ് എന്നിവര്‍ നേതൃത്വം നല്കി.
മഹാഗണപതി ക്ഷേത്രത്തില്‍ ഉണ്ണിയപ്പത്തിന്റെ വില കുത്തനെ കൂട്ടിയ ബോര്‍ഡിന്റെ നടപടിയില്‍ കൂടുതല്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വില കുറച്ചില്ലങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് വിശ്വഹിന്ദുപരിഷത്ത് തിരുവനന്തപുരം വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍ അറിയിച്ചു. ഭക്തജനങ്ങളെ കേവലം കറവപശുക്കളായി കാണുന്ന ബോര്‍ഡിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം വ്യവസായമല്ല. അത് ഭക്തന്റെ ആത്മസമര്‍പ്പണത്തിന്റെ പ്രതീകമാണ്. അതിനെ കച്ചവടച്ചരക്കാക്കി കുത്തനെ വില വര്‍ധിപ്പിക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. വിലവര്‍ദ്ധന അടിയന്തിരമായി പിന്‍വലിക്കണമെന്ന് വിഎച്ച്പി ജില്ലസെക്രട്ടറി അജയകുമാര്‍ ആവശ്യപ്പെട്ടു. ഭക്തസംഘടനകള്ക്കൊപ്പം വിഎച്ച്പിയും പ്രക്ഷോഭരംഗത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കേരളാക്ഷേത്രസംരക്ഷണസമിതിയും ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും വില കൂട്ടിയ നടപടി പിന്‍വലിക്കാന്‍ ബോര്‍ഡ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ഉണ്ണിയപ്പത്തിന്റെ വില കൂത്തനെ കൂട്ടിയ വാര്‍ത്ത ജന്മഭൂമിയാണ് പുറത്ത് കൊണ്ടുവന്നത്. പ്രതിഷേധം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം മുതല്‍ നടപ്പാക്കിനിരുന്ന വിലവര്‍ധന നടപ്പാക്കിയില്ല. ഒറ്റയടിക്ക് 15 രൂപ വില കൂട്ടിയ ദേവസ്വംബോര്‍ഡിന്റെ ദാര്ഷ്ട്യത്തിനെതിരെയാണ് പ്രതിഷേധം വ്യാപകമായത്. കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ ഉണ്ണിയപ്പത്തിന്റെ 15 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. 20 രൂപ വിലയുണ്ടായിരുന്ന ഉണ്ണിയപ്പത്തിന് 35 രൂപ നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: