22പേട്ട: തീരദേശവാസികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം വലിയതുറയിലുണ്ടായ കടല്‍ ക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയമായി പുലിമുട്ടുകള്‍ക്കൊണ്ട് തീരപ്രദേശത്ത് സുരക്ഷാഭിത്തി നിര്‍മിക്കാത്തതാണ് തുടരെയുണ്ടാകുന്ന കടല്‍ക്ഷോഭങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത നാശനഷ്ടം നേരിടേണ്ടിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാലങ്ങളായി ലക്ഷങ്ങള്‍ ചെലവിട്ട് സര്‍ക്കാര്‍ നടത്തിയത് കരിങ്കല്‍ അടുക്കുക മാത്രമാണ്. ഇവയ്‌ക്ക് ശക്തിയേറിയ തിരകളെ തടയാനുളള ശേഷിയില്ല. പലയിടത്തും മണ്ണൊലിപ്പില്‍ക്കൂടി സുരക്ഷാഭിത്തികള്‍ ഒലിച്ചുപോയ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. കടല്‍ക്ഷോഭങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ തദ്ദേശ സ്വയംഭരണവകുപ്പ് സ്വീകരിച്ച നടപടികളും പ്രഹസനമാണ്. അടിയന്തരമായി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും തീരദേശ സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് പുഞ്ചക്കരി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് വലിയതുറയില്‍ കടല്‍ക്കയറ്റമുണ്ടായത്. പത്തടിയോളം ഉയരത്തില്‍ തിരകള്‍ വീടിനുളളിലേക്ക് ഇരമ്പിക്കയറുകയായിരുന്നു. പലരും മത്സ്യബന്ധനം കഴിഞ്ഞ് വീടിനുളളില്‍ വിശ്രമിക്കുകയായിരുന്നു. ഭീകരമായ വിധത്തില്‍ തിരകളടിച്ചതോടെ വീടിനുളളില്‍ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. കടല്‍ക്ഷോഭത്തില്‍ കുട്ടപ്പന്‍, സുമ, മിനി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നു. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ തീരദേശവാസികളെ സമീപത്തെ സ്‌കൂളുകളിലേക്ക് മാറ്റി. വരും ദിവസങ്ങളില്‍ കടല്‍ ക്ഷോഭം ശക്തമാകാനുളള സാധ്യതയാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
















