തിരുവനന്തപുരം: നടപ്പിലാകാത്ത കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിന്റെ തുടര്‍ച്ചയാണ് ഈ ബഡ്ജറ്റെന്ന് ജില്ലാ പഞ്ചായത്തിലെ ബിജെപി അംഗം ലതാ കുമാരി. നിലവിലെ കീഴ്‌വഴക്കങ്ങള്‍ പാലിക്കാതെ ബജറ്റ് പ്രസംഗത്തിന്റെ കോപ്പി അംഗങ്ങള്‍ക്ക് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു. അതേസമയം മുന്‍കാലങ്ങളില്‍ ബജറ്റ് അവതരണം തുടങ്ങുമ്പോള്‍ ബജറ്റിന്റെ കോപ്പി വിതരണം ചെയ്യുന്നതാണ് പതിവെന്നും ഭരണപക്ഷം കീഴ്‌വഴക്കം ലംഘിച്ചെന്നും ബിജെപി അംഗം വ്യക്തമാക്കി. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ തയ്യാറല്ലായെന്ന നിലപാട് സ്വീകരിച്ച് അവര്‍ സഭയില്‍ തുടര്‍ന്നു.
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയത്. ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ പ്രസിഡന്റ് വി.കെ. മധു ആമുഖ പ്രസംഗം നടത്തി. എന്നാല്‍ പ്രസംഗത്തില്‍ തന്നെ ബജറ്റിലെ വസ്തുതകള്‍ ആവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രസിഡന്റ് ബജറ്റിലുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ അവതരിപ്പിച്ചതാണെന്നും അതിനാല്‍ ബജറ്റ് മേശപുറത്തുവച്ചാല്‍ മതിയെന്നും അറിയിച്ചു. തുടര്‍ന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.
ബജറ്റ് അവതരണത്തിന് മുമ്പ് അംഗങ്ങള്‍ക്ക് ബജറ്റ് പ്രസംഗത്തിന്റെ കോപ്പികള്‍ നല്‍കാന്‍ തയ്യാറായില്ല. മുന്‍വര്‍ഷങ്ങളേയും നിലവിലേയും കീഴ്‌വഴക്കങ്ങള്‍ അനുസരിച്ച് ബജറ്റ് പ്രസംഗം അംഗങ്ങള്‍ക്ക് നല്‍കണമെന്ന് ബിജെപി അംഗവും പ്രതിപക്ഷവും ആവശ്യപ്പെട്ടു. തുടര്‍ന്ന് ബജറ്റിന്റെ കോപ്പി അംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കിയെങ്കിലും വരവ് ചെലവ് കണക്കുകള്‍ അല്ലാതെ പദ്ധതികള്‍ അടങ്ങുന്ന ബജറ്റ് പ്രസംഗത്തിന്റെ കോപ്പി ഉള്‍പ്പെടുത്തിയിരുന്നില്ല.
കോപ്പികള്‍ നല്‍കാതെ ബജറ്റ് അവതരണവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ആനാട് ജയന്‍ അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഭരണപക്ഷം തയ്യാറായില്ല. തുടര്‍ന്ന് പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിച്ച് ഇറങ്ങിപോയി. അതേസമയം ബിജെപി അംഗം പ്രതിഷേധം അറിയിച്ച് സഭയില്‍ തുടര്‍ന്നു. വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം ബഡ്ജറ്റ് അവതരിപ്പിച്ചു. ഉച്ചക്ക് ശേഷം നടന്ന ബജറ്റിന്മേലുള്ള ചര്‍ച്ചയിലും യുഡിഎഫ് അംഗങ്ങള്‍ പങ്കെടുത്തില്ല.
കൂത്തമ്പലം, വഴിയമ്പലം പദ്ധതികള്‍ ഒരിടത്തുപോലും ആരംഭിച്ചിട്ടില്ലെന്ന് ബിജെപി അംഗം ലതാകുമാരി പറഞ്ഞു. പാഥേയവും രാത്രി പാഠശാലയും ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം നടപ്പാക്കാത്ത പദ്ധതികളുടെ ആവര്‍ത്തനമാണ് ഈ ബഡ്ജറ്റിലും ഉണ്ടായത്. നാടിന്റെ സമഗ്ര വികസനത്തെ പിന്നോട്ട് നയിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ബജറ്റിലെ 30 ശതമാനം പദ്ധതികള്‍പോലും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച എന്റെ പുഴ എന്റെ ജലാശയം പദ്ധതിയുടെ പേര് മാറ്റിയുള്ള പ്രഖ്യാപനമാണ് ഇപ്പോഴത്തെ ജലശ്രീ പദ്ധതി. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ജൈവസമൃദ്ധി പച്ചക്കറി പദ്ധതി പ്രകാരം പത്ത് ശതമാനം പച്ചക്കറികള്‍പോലും ഉത്പാദിപ്പിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയായ ദിശ പ്രകാരം കുട്ടികള്‍ക്കുള്ള പരിശീലനം ഈമാസം ആണ് ആരംഭിച്ചത്. 40 ശതമാനം പദ്ധതികള്‍ മാത്രമാണ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു.
സ്പില്‍ഓവര്‍ പദ്ധതികള്‍ക്ക് മുഴുവന്‍ തുകയും ലഭ്യമാകുമെന്നതിനാല്‍ മാര്‍ച്ചിനു ശേഷവും ആരംഭിച്ച പദ്ധതികള്‍തുടരുമെന്ന് ബജറ്റ് അവതരണത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. സ്ത്രീസംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളെയും സമഗ്രമായി പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശക്കുന്നവര്‍ക്ക് ആഹാരവുമായി പാഥേയം എന്ന പദ്ധതിയും അരുവിക്കര മുതല്‍ തിരുവനന്തപുരം വരെയുള്ള ഗ്രേറ്റ് വെ പദ്ധതിയും പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. ഭിന്നലിംഗക്കാര്‍ക്ക് പരിഗണന നല്‍കാന്‍ അവരുമായി രണ്ടുതവണ ചര്‍ച്ച നടത്തിയിരുന്നു.
ജില്ലാ പഞ്ചായത്ത് പദ്ധതിയായ രക്ഷ പദ്ധതിയില്‍ പരിശീലനം നേടിയ 10,000 പെണ്‍കുട്ടികളെ ഉ6ള്‍പ്പെടുത്തി ആഗസ്തിലോ സെപ്തംബറിലോ ഡിസ്‌പ്ലേ നടത്തും. തെരുവ് നായകളുടെ വന്ധ്യംകരിക്കല്‍ വിജയകരമായി മുന്നോട്ടുപോകുകയാണ്. 11 കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ ശസ്ത്രക്രിയ നടത്തുന്നത്. ഇതുവരെ പഞ്ചായത്ത് ഏരിയകളില്‍ മാത്രം 1800 നായകളെ വന്ധ്യംകരിച്ചു. ജില്ലയില്‍ 30,000 തെരുവ് നായകള്‍ ഉണ്ടെന്നാണ് കണക്ക്. അടുത്തവര്‍ഷത്തോടെ ഇതില്‍ പകുതിയെണ്ണത്തിനെയെങ്കിലും വന്ധ്യംകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു.
















