ഗുരുവായൂര്‍: വൃന്ദാവനം സ്വര്‍ഗ്ഗമാക്കിയ കാര്മുകില്വര്ണ്ണനായ പൊന്നുണ്ണികണ്ണനാറാടിയ രുദ്രതീര്‍ത്ഥത്തില്‍, ആയിരങ്ങളിന്നലെ നാരായണ മന്ത്രമുരുവിട്ട് മുങ്ങികുളിച്ച് ആത്മസായൂജ്യം നേടി. ഭജഗോവിന്ദവും, ഹരിനാമകീര്‍ത്തനങ്ങളും ഉരുവിട്ട് കണ്ണനാറാടിയ തീര്‍ത്ഥകുളത്തില്‍ മുങ്ങി സംതൃപ്തിയടഞ്ഞ ഭക്തജനങ്ങള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പത്തുദിവസം നീണ്ടുനിന്ന ഒരുതിരുവുത്സവത്തിന്കൂടി ഇന്നലെ പരിസമാപ്തിയായി.
ക്ഷേത്രോത്സവത്തിന്റെ പത്താംദിനമായ ഇന്നലേയും തന്റെ പ്രജകളെ കാണാന്‍ ഗ്രാമപ്രദക്ഷിണത്തിനായി രാജകീയപ്രൗഢിയില്‍ ശ്രീഗുരുവായൂരപ്പന് ക്ഷേത്രമതില്‍കെട്ടിന് പുറത്തിങ്ങിയപ്പോള്‍, ആബാലവൃന്ദം ഭക്തജനസഹസ്രം കണ്ണും, കരളും കണ്ണനിലര്പ്പിച്ചും, ആനന്ദാശ്രുപൊഴിച്ചും തൊഴു കൈകളോടെ കണ്ണന്റെ അനുഗ്രഹവര്ഷമേറ്റുവാങ്ങി. മതില്കെട്ടിന് പുറത്തിറങ്ങിയ ആശ്രിതവത്സലനായ കണ്ണനെ നിലവിളക്കു കൊളുത്തിയും, നിറപറയൊരുക്കിയുമാണ് നാടും, നഗരവും എതിരേറ്റത്. ഇന്നലെ വൈകീട്ട് നാലുമണിയോടെ ശ്രീലകത്തുനിന്നും മൂലവിഗ്രഹത്തിലെ ചൈതന്യം മുഴുവന്‍ ആവാഹിച്ചെടുത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഞ്ചലോഹവിഗ്രഹം പുറത്തേക്കെഴുന്നെള്ളിച്ച് സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ വെച്ചു. പ്രൗഢ്യവും, ചൈതന്യതേജസ്സുമാര്‍ന്ന പഞ്ചലോഹതിടമ്പ് വര്‍ഷത്തില്‍ ആറാട്ടുനാളില്‍ മാത്രമാണ് ശ്രീകോവിലില്‍ നിന്നും പുറത്തേക്കെടുക്കുക. തുടര്‍ന്ന് കൊടിമരചുവട്ടില്‍ വെച്ച് സ്വര്ണ്ണപഴുക്കാമണ്ഢപത്തിലിരുന്ന ഗുരുവായൂരപ്പന് ശാന്തിയേറ്റ കീഴ്ശാന്തി ദീപാരാധന നടത്തിയ ശേഷമാണ് ഗ്രാമപ്രദക്ഷിണത്തിനായ് ഭഗവാന് പുറത്തിറങ്ങിയത്. ശ്രീഗുരുവായൂരപ്പന്റെ പഞ്ചലോഹ തിടമ്പേറ്റിയ സ്വര്കോലം ഗജരത്നം പത്മനാഭന്റെ പുറത്ത് കയറ്റി അഞ്ചാനകളോടേയുള്ള ഗ്രാമപ്രദക്ഷിണത്തിന് ശേഷാദ്രിയും, ഗോകുലും, ഗോപീകൃഷ്ണനും, സിദ്ധാര്‍ത്ഥനും ഇടം-വലം പറ്റാനകളായി. പ്രജകളുടെ ക്ഷേമമന്വേഷിക്കാനായി പുറത്തിറങ്ങിയ ശ്രീഗുരുവായൂരപ്പന് ആയുധമേന്തിയ കൃഷ്ണനാട്ടം കലാകാരന്മാര് അകമ്പടിയായപ്പോള്‍, ചോറ്റാനിക്കര വിജയനും, ചെര്‍പ്പുളശ്ശേരി ശിവനും, തിച്ചൂര്‍ മോഹനനും നയിക്കുന്ന പഞ്ചവാദ്യവും, പെരുവനം കുട്ടന്മാരാരും, തിരുവല്ല രാധാകൃഷ്ണനും നയിച്ച പഞ്ചാരിമേളപെരുക്കത്തില് ശ്രീകൃഷ്ണനഗരി, അക്ഷരാര്‍ദ്ധത്തില്‍ പുളകചാര്‍ത്തണിഞ്ഞു.
ഗ്രാമപ്രദക്ഷിണത്തിന് ഓരോസ്ഥലത്തിനും പ്രത്യേകതകളുണ്ട്. ഗോപുരം, വൃക്ഷം, പെരുവഴി എന്നിവ അഷ്ടദ്ക് പാലകന്മാരെ അനുസ്മരിച്ചുകൊണ്ടാണ്. വടക്കേനടയിലെത്തികഴിഞ്ഞാല്‍ പഞ്ചവാദ്യവും, ആഹ്ലാദവും ഒരുനിമിഷം നിലക്കും. പണ്ട് ആറാട്ട് നടന്നിരുന്നത് ചാട്ടുകുളത്ത് വെച്ചായിരുന്നു. അന്ന് ക്ഷേത്രം ട്രസ്റ്റിയുടെ കാര്യസ്ഥന് കണ്ടിയൂര്‍ പട്ടത്ത് നമ്പീശന് കൊല്ലപ്പെട്ടത് ആ സ്ഥലത്തുവെച്ചായിരുന്നു. കണ്ടിയൂര്‍പട്ടത്തെ വീട്ടിലെ ആരെങ്കിലുമെത്തി സങ്കടമില്ലെന്ന് പറഞ്ഞാല്‍മാത്രം എഴിന്നെള്ളിപ്പ് മുന്നോട്ടുപോകും. തുടര്‍ന്ന് പഞ്ചവാദ്യം അവസാനിച്ച് മേളമാരംഭിക്കും. മേളത്തോടുകൂടിയ ഭഗവാന്റെ എഴുന്നെള്ളത്ത് പ്രദക്ഷിണം കഴിഞ്ഞ് ഭഗവതി ക്ഷേത്രത്തിലൂടെ ഭഗവാന് ആറാട്ട് കടവിലെത്തി. ക്ഷേത്രം തന്ത്രിയും, ഓതിക്കന്‍മാരുംകൂടി ഗംഗാ, യമുന തുടങ്ങി എല്ലാതീര്‍ത്ഥങ്ങളേയും രുഗ്രതീര്‍ത്ഥത്തിലേക്ക് ആവാഹിച്ച് പുണ്യാഹം നടത്തി. തുടര്‍ന്ന് വിഗ്രഹത്തില്‍ മഞ്ഞള്‍പൊടി, ഇളനീര് എന്നിവകൊണ്ട് അഭിഷേകംചെയ്തു.
തന്ത്രി ചേന്നാസ് സതീശന് നമ്പൂതിരിപ്പാട് പാപനാശിനീ സൂക്തംജപിച്ച് ഭഗവാന്റെ പഞ്ചലോഹതിടമ്പ് മാറോട്ചേര്ത്ത് രുദ്രതീര്‍ത്ഥത്തില്‍ ഇറങ്ങി സ്നാനം ചെയ്തു. തുടര്‍ന്ന് ഓതിക്കന്മാര്, കീഴ്ശാന്തിമാര്‍ തുടങ്ങിയവരും സ്നാനം നടത്തി. ഇതോടെ ഭഗവാന്റെ ആറാട്ട് പൂര്‍ത്തിയായി. തുടര്‍ന്ന് പതിനായിരക്കണക്കിന് ഭക്തര്‍ കുളത്തിലിറങ്ങി ആറാട്ട്കുളി നടത്തി ആത്മസായൂജ്യംനേടി. അതിന് ശേഷം ഭഗവാന് ആനപുറത്ത് കയറി 11-ഓട്ടപ്രദക്ഷിണം നടത്തി. പതിനായിരക്കണക്കിന് ഭക്തര്‍ ഭഗവാനെ പിന്തുടര്ന്ന് നാമജപവുമായി കൂടെ ഓടി. തുടര്‍ന്ന് കൊടിമരചുവട്ടിലെ പൂജകള്‍ക്ക് ശേഷം തന്ത്രി ചേന്നാസ് സതീശന് നമ്പൂതിരിപ്പാട് സ്വര്‍ണ്ണധ്വജത്തില്‍ നിന്നും സപ്തവര്‍ണ്ണകൊടി ഇറക്കി, ഭഗവാനെ ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ച് ചൈതന്യം മൂലവിഗ്രഹത്തിലേക്ക് ലയിപ്പിച്ചു. ഇതോടെ 10-ദിവസം നീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി.
















