രാമപുരം: പൂവക്കുളം ഏഴാം വാര്‍ഡിലെ ജനങ്ങള്‍ കുടിവെള്ളമില്ലാതെ വലയുന്നു. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് വെള്ളൂര്‍-വെളിയന്നൂര്‍ കുടിവെള്ള പദ്ധതി പൂവക്കുളത്തേയ്ക്ക് നീട്ടിയിരുന്നു. എന്നാല്‍ ഒരു വര്‍ഷക്കാലം മാത്രമാണ് ഈ പദ്ധതിയില്‍ നിന്നും ജനങ്ങള്‍ക്ക് വെള്ളം ലഭിച്ചത്. ഒരുവര്ഷത്തേയ്ക്കുള്ള പണവും നാട്ടുകാര്‍ മുന്‍കൂറായി അടച്ചതാണ്.
വേനല്ക്കാലമാകുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പ്രദേശമാണ് പൂവക്കുളം മേഖല. വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ മൂലമാണ് വെള്ളം ലഭിക്കാത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അമ്പത് കുടുംബങ്ങളാണ് രൂക്ഷമായ കുടിവെള്ളക്ഷാമത്തില്‍ വലയുന്നത്. വാട്ടര്‍ അതോറിറ്റി കടുത്തുരുത്തി സെക്ഷന്റെ കീഴിലാണ് ഈ പ്രദേശം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയും, അനാസ്ഥയുമാണ് ഈകാര്യത്തിലുള്ളതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയതാണ് വെള്ളൂര്‍-വെളിയന്നൂര്‍ കുടിവെള്ള പദ്ധതി. ഇത് ശരിയായ രീതിയില്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ചില പഞ്ചായത്തുകളില്‍ ധാരാളം വെള്ളം ലഭിക്കുമ്പോള്‍ മറ്റുചില പഞ്ചായത്തുകളില്‍ വെള്ളം ഒട്ടും ലഭിക്കുന്നില്ല. കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കടുത്തുരുത്തി വാട്ടര്‍ അതോറിറ്റിയുടെ ഓഫീസിന് മുന്പില് പൂവക്കുളത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സത്യാഗ്രഹമിരിക്കുവാനുള്ള തീരുമാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: