കല്ലൂര്‍: പാടവഴിയില് മണ്ണിനടിയില്‍ നിന്ന് തീയും പുകയും ഉയരുന്നത് താല്കാലികമായി അണച്ചു. ബുധനാഴ്ചയാണ് മണ്ണിനടിയില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ആമ്പല്ലൂര്‍ – കല്ലൂര്‍ റോഡില്‍ പള്ളത്തെ മണ്ണെടുത്ത കുഴിയ്ക്ക് അരികിലെ ചെറിയ ഗര്‍ത്തത്തില്‍ നിന്നാണ് തീയും പുകയും വമിക്കുന്നുണ്ടായിരുന്നത്. അഗ്നിരക്ഷാ സേനയെത്തി താല്കാലികമായി അണച്ചെങ്കിലും ഇപ്പോഴും പുക ഉയരുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
പുകയും രൂക്ഷഗന്ധവുമുയര്ന്നിരുന്ന ഭാഗത്തുനിന്ന് വെള്ളിയാഴ്ചയും ശക്തമായി തീയുയര്ന്നിരുന്നു. വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതര്‍ പുക കണ്ട പ്രദേശം കയര്‍ കെട്ടി തിരിക്കുകയും നാട്ടുകാര്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുമുണ്ട്. വൈകുന്നേരത്തോടെ റെവന്യു, ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ്, അഗ്നിരക്ഷാസേന, ബോംബ് സ്ക്വാഡ്, പോലീസ്, ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. താല്‍ക്കാലികമായി പ്രശ്നം പരിഹരിച്ചിട്ടുണ്ടെങ്കിലും രണ്ടു ദിവസത്തിനു ശേഷം വീണ്ടും മണ്ണു നീക്കി പരിശോധിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. എട്ടു വര്‍ഷം മുമ്പ് ടയര്‍ നിര്‍മ്മാണ കമ്പനിയില്‍ നിന്നുള്ള കല്‍ക്കരിയുടെ അവശിഷ്ടം ഇവിടെ വന്‍തോതില്‍ തള്ളിയതാകാം ഇപ്പോള്‍ തീയും പുകയുമുണ്ടാകാന് കാരണമെന്ന് ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് ഇന്‍സ്പെക്ടര്‍ രാജീവ് പറഞ്ഞു. ഇരിങ്ങാലക്കുട തഹസില്‍ദാര്‍ ഐ.ജെ മധുസൂദനന്, ബോംബ്സ്ക്വാഡ് അംഗങ്ങളായ വിക്ടര്‍ ഡേവിഡ്, ടി.എസ്.ബാബുരാജ്, ടി.സി.ജിലീഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: