കല്‍പ്പറ്റ: കലക്ടറേറ്റിന്റെ മുകളില്‍ നിന്ന് താഴേക്കു ചാടി ജീവനൊടുക്കുമെന്ന യുവാക്കളുടെ ഭീഷണി.വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത 12 ഏക്കര്‍ ഭൂമി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് 574 ദിവസമായി കാഞ്ഞിരത്തിനാല്‍ കുടുംബം നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാര്‍-ഉദ്യോഗസ്ഥ നടപടിയില്‍ പ്രതിഷേധിച്ചാണിത്. കലക്ടറേറ്റിന്റെ മുകളില്‍ നിന്ന് താഴേക്കു ചാടി ജീവനൊടുക്കുമെന്ന യുവാക്കളുടെ ഭീഷണിയെ തുടര്‍ന്ന് ഈ മാര്‍ച്ച് 14ന് തിരുവനന്തപുരത്തു വച്ച് മുഖ്യമന്ത്രി, വനം, റവന്യൂ മന്ത്രിമാര്‍, സ്ഥലം എം.എല്‍.എ. എന്നിവരുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യും.ഇത് സംഭന്ധിച്ച്നാട്എ.ഡി.എം. രേഖാമൂലം ഉറപ്പു നല്‍കി. ഇതേ തുടര്‍ന്ന് യുവാക്കള്‍ താഴെയിറങ്ങി. ഇന്നലെ രാവിലെ 11 മണിയോടെയാണ് കലക്ടറേറ്റ് പരിസരത്തെ മുള്‍മുനയില്‍ നിറുത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്. യുവജനതാദള്‍- എസ് ജില്ലാ സെക്രട്ടറി സി.പി. റയീസ്, കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി എന്‍.ജി. ഷാജോണ്‍ എന്നിവരാണ് കലക്ടറേറ്റിനു മുകളില്‍ കയറിയത്. പ്രശ്‌നപരിഹാരമുണ്ടാക്കിയില്ലെങ്കില്‍ താഴേക്കു ചാടുമെന്ന് പ്രഖ്യാപിച്ച യുവാക്കള്‍ ഇടക്ക് കെട്ടിടത്തിന്റെ പാരപറ്റ് മറികടന്ന് താഴേക്കു ചാടാന്‍ ശ്രമിച്ചത് കണ്ടു നിന്നവരില്‍ ഭീതിയുളവാക്കി. വിവരമറിഞ്ഞ് കല്‍പ്പറ്റ ഡി.വൈ.എസ്.പി: മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഇതിനിടെ കാഞ്ഞിരത്തിനാല്‍ കുടുംബത്തെ സഹായിക്കാന്‍ രൂപീകരിച്ച സമരസമിതിയെ എ.ഡി.എം.: കെ.രാജു ചര്‍ച്ചക്ക് വിളിച്ചു.
കലക്ടര്‍ സ്ഥലത്ത് ഇല്ലായിരുന്നു. എ.ഡി.എം. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുമായി ബന്ധപ്പെട്ടു. തിരുവനന്തപുരത്തായിരുന്നു എം.എല്‍.എ. അദേഹം മറ്റ് മന്ത്രിമാരുമായി ആശയവിനിമയം നടത്തിയശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന് അറിയിക്കുകയായിരുന്നു. ഇക്കാര്യം എ.ഡി.എം. എഴുതിനല്‍കി. ഇതുമായി സമരസമിതി ഭാരവാഹി ഷൈജലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ കലക്ടറേറ്റിനു മുകളില്‍ കയറി റയീസിനെയും ഷാജോണിനെയും കാണിച്ച് കാര്യങ്ങള്‍ വിവരിച്ച് അവരെ താഴെയിറക്കി. ഉടന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് വയനാട് കലക്ടറേറ്റ് സാക്ഷ്യം വഹിക്കുമെന്ന് റയീസും ഷൈജലും മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ആത്മഹത്യാ ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കില്ലെന്നാണ് എ.ഡി.എം. ഭാരവാഹികള്‍ക്ക് വാക്കാല്‍ നല്‍കിയ ഉറപ്പ്. ഇതിനു വിരുദ്ധമായി കേസെടുത്താല്‍ പ്രശ്‌നം ഗുരുതരമാകുമെന്നും നേതാക്കള്‍ പറഞ്ഞു.
















