ഇരിങ്ങാലക്കുട : പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ഉപയോഗയോഗ്യമല്ലാത്ത 140 ബാരല്‍ ടാര്‍ നഗരസഭയില്‍ പാഴായതില്‍ നിന്നും നഗരസഭ ആവശ്യപ്പെടാതെ നഗരസഭയില്‍ എത്തിച്ചിരുന്ന 60 ബാരല്‍ ടാര്‍ സിഡ്കോ തിരിച്ചെടുത്തു. പുതിയ എം.ഒ.ഡി മാനദണ്ഡങ്ങള്‍ പ്രകാരം വി.ജി 30 ഗുണനിലവാരമുള്ള ടാര്‍ മാത്രമേ നഗരസഭ പ്രദേശങ്ങളിലെ റോഡുകളിലെ പണികള്‍ക്ക് ഉപയോഗിക്കാവു. ഇത് പ്രകാരമുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതുമാണ്.
കരാറുകാര്‍ സ്വയം ടാര്‍ വാങ്ങുന്നതില്‍ നിന്ന് പിന്മാറുകയും നഗരസഭ ടാര്‍ വാങ്ങിതരണമെന്ന ആവശ്യത്തിന്മേല്, നഗരസഭ ടെണ്ടര്‍ ക്ഷണിച്ചതില്‍ കരാറുകാര്‍ ആരും തന്നെ ആദ്യഘട്ടത്തില്‍ ടെണ്ടര്‍ ഷെഡ്യൂള്‍ സമര്‍പ്പിക്കാതെ ഒന്നടങ്കം ബഹിഷ്കരിച്ചിരുന്നു. നഗരസഭക്ക് കരാറുകാര്‍ക്കായി ടാര്‍ വാങ്ങുന്നതിനായി തനത് ഫണ്ട് പര്യാപ്തമല്ലാത്തതിനാല്‍ ഓരോ പ്രൊജക്ടില്‍ നിന്നും ഫണ്ട് പിന്‍വലിച്ചാല്‍ മാത്രമേ ടാര്‍ വാങ്ങുവാന്‍ കഴിയുകയുള്ളു എന്നും പണം ലഭ്യമല്ലാത്ത ഹെഡ് ഓഫ് അക്കൗണ്ടില്‍ ഉള്ള പ്രവര്‍ത്തിക്ക് തുക പ്രത്യേകം കണ്ടെത്തേണ്ടതായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
നഗരസഭയുടെ പിടിപ്പുകേട് മൂലം കഴിഞ്ഞ വര്‍ഷം ചെയ്യേണ്ടിയിരുന്ന പ്രവര്‍ത്തികള്‍ പലതും മുടങ്ങുകയും ലാപ്സ് ആകുകയും ചെയ്തതിന്റെ ഫലമായിട്ടാണ് 140 ബാരല്‍ ടാര്‍ സ്റ്റോക്ക് ഉണ്ടായത്. ഇത് വി.ജി 10 ഗ്രെയ്ഡില്‍ ഉള്ളതിനാല്‍ ഇത് ഉപയോഗിക്കാന്‍ സാധ്യമല്ല. ഇതില്‍ മുന്‍കൂറായി കിട്ടിയ 60 ബാരല്‍ ടാര്‍ സിഡ്കോവിനോട് തിരികെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതുപ്രകാരം 60 ബാരല്‍ ടാര്‍ സിഡ്കോ തിരിച്ചെടുത്തു.
ബാക്കിയുള്ള 80 ബാരല്‍ ടാറിന്റെ കാര്യത്തില്‍ യുക്തമായ തീരുമാനം നഗരസഭ എടുക്കണമെന്നും നഗരസഭ എന്‍ജിനിയര്‍ പറഞ്ഞിരുന്നു.ഉപയോഗയോഗ്യമല്ലാത്ത 80 ബാരല്‍ ടാര്‍ ലേലം ചെയ്യുമെന്ന് നഗരസഭ എന്‍ജിനിയര്‍ മംഗളത്തോട് പറഞ്ഞു.പഴയ നിലവാരത്തിലുള്ള ടാര്‍ ഉപയോഗിച്ച് നഗരസഭയിലെ ഗ്രാമപ്രദേശങ്ങളിലെ റോഡുകള്‍ പ്രത്യേകാനുമതി വാങ്ങി ടാര്‍ ചെയ്യാമെന്ന നിര്‍ദേശം പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: