ചങ്ങനാശേരി: മണ്ണെടുപ്പുമൂലം ജലനിരപ്പ് താഴ്ന്ന് ജല ക്ഷാമം രൂക്ഷമാകുമ്പോഴും വീണ്ടും മണ്ണെടുപ്പിന് പാസ്സ് നല്‍കുന്ന ജിയോളജി വകുപ്പ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
വീടുവയ്‌ക്കാനുള്ള അനുമതിയുടെ മറവിലാണ് ഏക്കര്‍കണക്കിന് ഭൂമിയിലെ കുന്നുകളും മലകളും ഇടിച്ചുനിരത്തുന്നത്. അനധികൃത മണ്ണെടുപ്പിനെതിരെ നടപടി സ്വീകരിക്കേണ്ട ജിയോളജി വകുപ്പ് മണ്ണെടുപ്പ് നിയന്ത്രിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മണ്ണ് മാഫിയയുടെ ഭാഗമായി മാറിയ ഉദ്യോഗസ്ഥരാണ് അനധികൃതമായി പാസ്സ് അനുവദിക്കുന്നത്.
നിയമ ലംഘനത്തിന് കൂട്ടുനില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടിരുന്നു.
താലൂക്കിന്റെ കിഴക്കന്‍ മേഖലയിലെ തൃക്കൊടിത്താനം, മാമ്മൂട്, നെടുംകുന്നം, കറുകച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപകമായ മണ്ണെടുപ്പിനെത്തുടര്‍ന്ന് കിണറുകള്‍ വറ്റിവരണ്ടു. ജൂണ്‍ 30 വരെ താലൂക്കിലെ മണ്ണെടുപ്പ് പൂര്‍ണ്ണമായി നിരോധിക്കാന്‍ കളക്ടര്‍ ഉത്തരവിറക്കണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു. റവന്യൂ വകുപ്പിന്റെ അനാസ്ഥയാണ് മണ്ണെടുപ്പ് വ്യാപകമാകാന്‍ ഇടയാക്കിയതെന്നാണ് ആക്ഷേപം. ജനപ്രതിനിധികളുടെ അഭാവത്തില്‍ തഹസില്‍ദാര്‍ യോഗത്തില്‍ അദ്ധ്യക്ഷയായി. എം എസ്.വിശ്വനാഥന്‍, എ. മനോജ്, സബീഷ് നെടുംപറമ്പില്‍, മാത്തുക്കുട്ടി പ്ലാത്താനം, കെ.റ്റി. തോമസ്, കെ.എസ്. സാബുരാജ്, ബിജോയ് പ്ലാത്താനം തുടങ്ങിയവര്‍ പങ്കെടുത്തു.
















