വി.പി.ജിതേഷ്
പാനൂര്‍: ഒരു താലൂക്ക് ആശുപത്രിക്കു വേണ്ട ഒരു സൗകര്യവും പാനൂരിലില്ല. രോഗികള്‍ക്ക് കിടത്തിച്ചികിത്സ പേരിനു മാത്രം. രാത്രികാല ഡോക്ടര്‍മാരുടെ അവസ്ഥയും പറയേണ്ട. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയില്‍ മരുന്നു വാങ്ങാനുളള വരി കണ്ടാല്‍ത്തന്നെ ഫാര്‍മസിയുടെ അവസ്ഥ മനസിലാക്കാം. ഫാര്‍മസിസ്റ്റ് ആയി അംഗീകരിച്ച ഒരു ജീവനക്കാരന്‍ മാത്രമെ ഉളളൂ. പ്രതിഷേധം കാരണം ഒരു താല്‍ക്കാലിക ജീവനക്കാരനെ നിയമിച്ചിട്ടുണ്ട്. മെഡിക്കല്‍ ഓഫീസറായ ഡോ:അനില്‍കുമാര്‍ അടക്കം 12 ഡോക്ടര്‍മാരുടെ സേവനം ഉണ്ടെന്ന അവകാശമുണ്ടെങ്കിലും ഒപിയില്‍ പോയാല്‍ അവധി ബോര്‍ഡാണ് കാണാന്‍ സാധിക്കുക.
നിത്യേന പാനൂരിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നടക്കം നൂറുകണക്കിന് നിര്‍ധന രോഗികളെത്തുന്ന ഇവിടെ ഒരു ചടങ്ങ് നടത്തുന്ന കേന്ദ്രമായി മാറിയിട്ട് വര്‍ഷങ്ങളായി. രണ്ട് പതിറ്റാണ്ടു മുമ്പുവരെ പ്രസവം വരെ നടന്ന ആശുപത്രിയുടെ അവസ്ഥയാണ് ഇതെന്ന് പറയുമ്പോള്‍ വിശ്വസിക്കാനും പ്രയാസം. സിപിഎം-കോണ്‍ഗ്രസ് നിയന്ത്രണത്തില്‍ തലശേരിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ആശുപത്രിയുടെ നിലനില്‍പ്പും ഈ ആരോഗ്യകേന്ദ്രത്തിന്റെ നടുവൊടിക്കാന്‍ ഹേതുവാണ്. മാറിമാറി ഭരണം കയ്യാളിയ ഇടതു-വലതു മുന്നണികള്‍ക്ക് ഇവിടെ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ രാഷ്‌ട്രീയം തടസ്സമായി മാറി. കച്ചവടക്കണ്ണോടു കൂടി എല്ലാം കാണുന്ന നേതാക്കന്‍മാര്‍ പാവപ്പെട്ട രോഗികളുടെ അന്തകവിത്തുകളായി മാറി. കഴിഞ്ഞ വര്‍ഷം ഏറെ കൊട്ടിഘോഷിച്ച് ഇവിടെ ഉദ്ഘാടനം ചെയ്ത എക്‌സ്‌റേ യൂനിറ്റ് കാണേണ്ടതു തന്നെയാണ്. ആശുപത്രി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന മുറിയായി ഇതു മാറി. ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. പ്രവര്‍ത്തിക്കാത്ത എക്‌സറേ യൂനിറ്റിലേക്ക് മൂന്ന് താല്‍ക്കാലിക ജീവനക്കാരെ നിര്‍ത്തുകയും ചെയ്തു. ഇതിനെതിരെ ശബ്ദമുയര്‍ന്നതോടെ അവരെ മാറ്റി. ജനകീയവേദി പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഓഫീസറെക്കണ്ട് പരാതി നല്‍കിയതോടെയാണ് ആ ജീവനക്കാരെ മാറ്റിയത്. എക്‌സ്‌റേ യൂനിറ്റ് തകരാര്‍ പരിഹരിച്ച് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ പറയുന്നുണ്ടെങ്കിലും ഒന്നും നടന്നില്ല. 24 മണിക്കൂറും പ്രവര്‍ത്തിച്ച ഓപ്പറേഷന്‍ തിയേറ്ററും ഇവിടെ മുന്‍പുണ്ടായിരുന്നു. ഇന്ന് അത്യാഹിത വിഭാഗത്തിന്റെ മുറിയില്‍ പ്രാഥമിക ചികിത്സ നല്‍കാനുളള മരുന്നും തുന്നിക്കെട്ടാനുളള സംവിധാനവും മാത്രമെ ഉളളൂ. പരിക്കേറ്റ് ചികിത്സ തേടി വരുന്നവരെ ആശുപത്രിയില്‍ കയറും മുന്‍പെ അറ്റന്‍ഡന്‍മാര്‍ തലശേരിയിലേക്ക് പറഞ്ഞയക്കുകയാണ് പതിവെന്ന് ഓട്ടോ ടാക്‌സി െ്രെഡവര്‍മാര്‍ പറയുന്നു. ലാബ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പരിശോധന ഫലം വൈകുമെന്നൊക്കെ പറഞ്ഞ് പുറത്തേക്ക് പരിശോധനയ്‌ക്ക് അയക്കുന്നതും ഇവിടുത്തെ സ്ഥിരം ശൈലിയാണ്. രണ്ട് താല്‍ക്കാലിക ജീവനക്കാരടക്കം മൂന്നുപേര്‍ ലാബിലുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും രണ്ട് വാര്‍ഡുകള്‍ ഉണ്ടെങ്കിലും സൗകര്യങ്ങള്‍ അപര്യാപ്തമാണ്. വൃത്തിഹീനമായ ശുചിമുറി, പൊട്ടിവീഴാറായ കട്ടിലുമൊക്കെയായി താറുമാറായി കിടക്കുന്നു വാര്‍ഡുകള്‍. ഡോക്ടര്‍മാരുടെ സേവനം കൃത്യമായി ലഭ്യമാകാത്തത് കാരണം രോഗികള്‍ അസുഖം കലശലായാല്‍ തലശ്ശേരിയെ ലക്ഷ്യം വെയ്‌ക്കുകയാണ് പതിവ്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഓരോ വിഭാഗത്തിനും നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിലും പരിശോധന സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തത് കാരണം രോഗികള്‍ സ്വകാര്യ ആശുപത്രിയെ ശരണം പ്രാപിക്കുന്നു. രോഗികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാതെ വീര്‍പ്പുമുട്ടുന്ന ഈ ആരോഗ്യകേന്ദ്രത്തെ ആരു രക്ഷിക്കും. നഗരസഭയ്‌ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ വികസനസമിതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വികസനം എവിടെയാണെന്ന് ആര്‍ക്കും നിശ്ചയമില്ല.
















