കണ്ണൂര്‍: കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാദര്‍ റോബിന്‍ വടക്കുംചേരി വൈദികവൃത്തിയിലൂടെ സമ്പാദിച്ചത് കോടികള്‍. സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പത്രത്തിന്റെ മാനേജിങ് ഡയരക്ടര്‍ തസ്തികയിലിരിക്കുമ്പോഴാണ് വടക്കുംചേരി വന്‍തുക കൈപ്പറ്റിയത്. വടക്കുംചേരി മാനേജിങ് ഡയരക്ടര്‍ സ്ഥാനത്തിരിക്കുമ്പോള്‍ പത്രം കോഴിക്കോട് ജില്ലയിലെ ഒരു വിവാദവ്യവസായിയുടെ കൈകളിലായിരുന്നു. ഇയാളില്‍ നിന്നും പത്രസ്ഥാപനം തിരികെ വാങ്ങി സഭയുടെ കൈകളിലേല്‍പിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതും തുകപറഞ്ഞുറപ്പിച്ചതും വടക്കുംചേരിയാണ്. വടക്കുംചേരി നിര്‍ദ്ദേശിച്ച രീതിയിലാണ് സാമ്പത്തിക കൈമാറ്റം നടന്നത്. ഇടപാടില്‍ വടക്കുംചേരിയുടെ കൈകളിലെത്തിയത് കോടികളാണ്. കൈമാറ്റത്തിന്റെ പേരില്‍ വടക്കുംചേരി കോടികള്‍ കൈപറ്റിയത് അന്നുതന്നെ സഭയുടെ അകത്തളങ്ങളില്‍ വാര്‍ത്തയായിരുന്നുവെങ്കിലും ഒരു സ്വകാര്യവ്യക്തിയുടെ കയ്യില്‍ നിന്ന് പത്രം തിരികെ വാങ്ങാന്‍ സഹായം ചെയ്തയാളെന്ന നിലയില്‍ സഭാനേതൃത്വം മൗനം പാലിക്കുകയായിരുന്നു. കാനഡയുള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ വടക്കുംചേരിയുടെ നേതൃത്വത്തില്‍ നിരവധിപേരെ നഴ്‌സിങ് ജോലിക്ക് വിദേശത്തേക്കയച്ചതിലും കോടികളാണ് വടക്കുംചേരിയുടെ കൈകളിലെത്തിച്ചത്. വിസയും മറ്റ് ചെലവുകളും സൗജന്യമാണെന്ന് പറയാറുണ്ടെങ്കിലും ജോലി ലഭിക്കുന്നവരില്‍ നിന്ന് വടക്കുംചേരി വന്‍തുക ഈടാക്കുകയാണ് പതിവ്. വിദേശത്ത് ജോലി ചെയ്യുന്നവരെ വടക്കുംചേരി നിരന്തരമായി സന്ദര്‍ശിച്ചതായും തെളിഞ്ഞിട്ടുണ്ട്. സഭയിലെ മറ്റ് വൈദികരില്‍ നിന്ന് വ്യത്യസ്തമായി സഭാവസ്ത്രത്തിന് പകരം ജീന്‍സും ഷര്‍ട്ടുമിട്ടാണ് വടക്കുംചേരി വിശ്വാസികള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇടനിലക്കാരനായി നിന്ന് ഇത്തരത്തില്‍ ലഭിച്ച കോടികളുപയോഗിച്ച് ആര്‍ഭാട ജീവിതം നയിച്ചുവരവെയാണ് ഫാദര്‍ പോലീസ് പിടിയിലായത്. വൈദികനെന്ന നിലയില്‍ സഭ ഏല്‍പിച്ച ചുമതലകളുപയോഗിച്ച് വന്‍ സാമ്പത്തിക നേട്ടമാണ് വടക്കുംചേരി കൈക്കലാക്കിയതെന്ന് വ്യക്തമയായിട്ടും ഇയാളുടെ കൊള്ളരുതായ്‌മകള്‍ക്ക് സഭയിലെ ഒരു വിഭാഗം കൂട്ടുനിന്നിരുന്നുവെന്ന വസ്തുത ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.
















