പേട്ട: കുളത്തൂരില്‍ മദ്ധ്യവയസ്കയ്ക്ക് നേരെ സിപിഎം ആക്രമണം . കുളത്തൂര്‍ കോലത്തുംകര ശിവക്ഷേത്രത്തിന് സമീപം തട്ടുകട നടത്തുന്ന മൂഴിയില്‍ വീട് സൂരജ് ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ഗീത (53) ആണ് പ്രദേശത്തെ സിപിഎം ഗുണ്ടകളുടെ നിരന്തരം ആക്രമണത്തിന് വിധേയയായിരിക്കുന്നത് . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത് .തെരഞ്ഞെടുപ്പ് പാര്‍ട്ടി ഓഫീസിലേയ്ക്കെന്ന് പറഞ്ഞ് ഗീതയുടെ തട്ടുകടയില്‍ നിന്ന് ഭക്ഷണം വാങ്ങിയ വകയില്‍ കുടിശ്ശിക വന്ന തുക തിരികെ ചോദിച്ചതോടെ ഗീത പാര്‍ട്ടിക്കാരുടെ നോട്ടപ്പുളളിയാവുകയായിരുന്നു.തുടര്‍ന്ന് നിരവധി തവണ തട്ടുകടയ്ക്ക് നേരെ സിപിഎം ഗുണ്ടകള്‍ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗീത ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ജനുവരി 20 ന് മദ്യപിച്ചെത്തിയ സിപിഎം ഗുണ്ടകള്‍ ഗീതയുടെ തട്ടുകടയിലെത്തി ഭക്ഷണം കഴിച്ചശേഷം കടയിലെ സാധനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ഗീതയെ വലിച്ചിഴച്ച് അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു.
കുളത്തൂരില്‍ ഗീതയെ ജീവിക്കാന്‍ അനുവദിക്കുകയില്ലായെന്ന ഭീഷണിയാണ് സിപിഎം ഗുണ്ടകള്‍ മുഴക്കിയത്. തുടര്‍ന്ന് സിപിഎം ഗുണ്ടകളായ തിവിട്ടു വിളാകം ക്ഷേത്രത്തിന് സമീപവാസിയായ പട്ടന് എന്ന സുജി, കുഞ്ചാലുംമൂട്ടില്‍ ഉണ്ണി എന്നിവര്‍ക്കെതിരെ തുമ്പ പോലീസിലും കഴക്കൂട്ടം എസിയ്ക്കും കമ്മീഷണര്‍ക്കും വനിത കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും ഗീത പരാതി നല്കി. എന്നാല്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഞങ്ങള്‍ക്കും ജീവിക്കണമെന്ന മറുപടിയാണ് തുമ്പ പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ചതെന്ന് ഗീത ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് നഷ്ടപ്പെട്ടതോടെ കോലത്തുംകര ക്ഷേത്രത്തിന് സമീപം തട്ടുകട നടത്തിയാണ് ഗീത ജീവിതം കഴിഞ്ഞിരുന്നത്. രണ്ട് മക്കള്‍ പ്രത്യേകം കുടുംബമായി മറ്റൊരിടത്താണ് താമസം. സിപിഎം കാരുടെ ആക്രമണത്തില്‍ ക്ഷേത്രത്തിന് സമീപം കട നടത്താന്‍ കഴിയാതെ വന്നതോടെ ഗീത വാടകയ്ക്ക് താമസിക്കുന്ന വീടുടമ സൗജന്യമായി നല്കിയ കടയിലാണ് തട്ടുകട നടത്തുന്നത്. എന്നാല്‍ ഇവിടേയും സിപിഎംകാര്‍ ഭീഷണിയുയര്‍ത്തുകയാണെന്ന് ഗീത പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: