തൃശൂര്‍: ഒമ്പത് മിഴാവുകള്‍ ഒരുമിച്ച് കലമ്പിയുണര്ന്നതോടെ ഒമ്പതാമത് ഇറ്റ്ഫോക്കിന് തിരിതെളിഞ്ഞു. കാഴ്ചയുടെ നവഭാവുകത്വങ്ങള്‍ ഇനി അരങ്ങില്‍ നിറയും. ജര്‍മ്മനി ഇസ്രായേല്‍ സംയുക്ത അവതരണമായ ലോസ്റ്റ് വീല്‍സ് ഓഫ് ടൈം എന്ന നാടകമായിരുന്നു ഇന്നലത്തെ ഉദ്ഘാടന പ്രദര്‍ശനം.
ഏത് പ്രായക്കാര്‍ക്കും ആസ്വദിക്കാവുന്ന ഔട്ട്സൈഡ് വിഷ്വല്‍ ക്ലൗണ്‍ ഷോ ആണ് ലോസ്റ്റ് വീല്‍സ് ഓഫ് ടൈം. ഹാസ്യത്തിന്റേയും സര്‍റിയലിസത്തിന്റേയും അപൂര്‍വ്വ സങ്കലനമായ അവതരണം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
മനുഷ്യന്- പ്രകൃതി, വാര്‍ധക്യം- യൗവനം, അനുതാപം- അഹംഭാവം എന്നീ ദ്വന്ദങ്ങളെ കുറിച്ചുള്ള താത്വികമായ അപഗ്രഥനമായിരുന്നു ലോസ്റ്റ് വീല്‍സ് ഓഫ് ടൈമിന്റെ പ്രമേയം. ഉദ്ഘാടനത്തിന്റെ ഭാഗമായി ശങ്കര്‍ വെങ്കിടേശ്വരന് ഒരുക്കിയ ‘ഉടലുറവ് ഉയിരെഴുത്ത് ഉടലെടുപ്പ്’ എന്ന പ്രത്യേക പരിപാടിയും റീജ്യണല്‍ തീയേറ്ററിന്റെ മുറ്റത്ത് അരങ്ങേറി. സാംസ്കാരിക മന്ത്രി എ.കെ.ബാലന് ഇറ്റ്ഫോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രിമാരായ എ.സി.മൊയ്തീന്, വി.എസ്.സുനില്‍കുമാര്‍, അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിത, കലാമണ്ഡലം ഗോപി, വേണുജി, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, വൈശാഖന്, ഇറ്റ്ഫോക് ഡയറക്ടര്‍ അഭിലാഷ് പിള്ള, ശിവ് വിശ്വനാഥന് തുടങ്ങിയവര്‍ പങ്കെടുത്തു.
സംഗീത നാടക അക്കാദമിയുടെ അമ്മന്നൂര്‍ മാധവചാക്യാര്‍ സ്മാരക പുരസ്കാരം പ്രശസ്ത മണിപ്പുരി തീയേറ്റര്‍ കലാകാരി ഹെയ്സനം സാബിത്രിക്ക് സമ്മാനിച്ചു. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: