ഇരിങ്ങാലക്കുട : സിനിമാകഥയെ വെല്ലും വിധം രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനമുപയോഗിച്ച് തട്ടിയെടുത്ത ഭൂമി ബിജുശാന്തിക്ക് കോടതിവിധിയിലൂടെ തിരിച്ചുകിട്ടി. കട്ടപ്പന സബ്കോടതിയുടെ ഉത്തരവിലൂടെയാണ് ബിജുശാന്തിക്ക് ഉടമസ്ഥാവകാശം തിരിച്ചുകിട്ടിയത്.
ഇരിങ്ങാലക്കുട മാടായികോണം സ്വദേശിയായ ക്ഷേത്രപൂജാരിയും തന്ത്രിയുമായ ബിജുശാന്തിയും പ്രവാസിയായ സുഹൃത്ത് തിരുവന്തപുരം ചിറയന്‍കീഴ് സ്വദേശി ബാബുവുംകൂടി ഇടുക്കി ഉടുമ്പന്‍ചോലയില്‍ വാങ്ങിയ എട്ടര ഏക്കര്‍ ഏലത്തോട്ടമാണ് ഉടുമ്പന്‍ചോല ശാന്തന്‍പാറ സ്വദേശി വാഴാട്ട് വിജയന്റെ മകന് ജോജിയും സംഘവും തട്ടിയെടുത്തത്.
ഭീഷണിപ്പെടുത്തിയും ആക്രമിച്ചും ഭൂമി ഒപ്പിട്ടുവാങ്ങുകയായിരുന്നു. നിയമപരമായി പടപൊരുതി ജോജിയും സംഘവും ഉണ്ടാക്കിയ കരാറുകളും രേഖകളും അസാധുവായി പ്രഖ്യാപിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം ബിജുശാന്തിക്ക് തിരിച്ചുകിട്ടുകയായിരുന്നു. കോടതി വിധി വന്നിട്ടും ബിജുശാന്തിയേയും പണിക്കാരെയും ഭൂമിയിലേക്ക് പ്രവേശിക്കുവാന്‍ ജോജിയും സംഘവും സമ്മതിക്കുന്നില്ലെന്ന് ബിജുശാന്തി പറഞ്ഞു. ഏതാനും ദിവസം മുമ്പ് തോട്ടത്തില്‍ പണിയെടുത്തിരുന്നവരെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ബിജുശാന്തി പറഞ്ഞു. ഇതിനെതിരെ ശാന്തന്‍പാറ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇടുക്കിയിലെ മന്ത്രിയുടെ സഹോദരന് ഉള്‍പ്പെടെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിനേതാക്കളുമായി ജോജിക്ക് ബന്ധമുള്ളതുകാരണം പോലിസും ഇവരുടെ സ്വാധീനവലയത്തിലാണെന്ന് ബിജുശാന്തി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: