തൃശൂര്‍: നിര്‍മ്മല്‍ കൊലക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ സിപിഎമ്മും പോലീസും ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. കൊലപാതകത്തിലെ പ്രധാന പ്രതിയായ സിപിഎം കൗണ്‍സിലറെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. മുഴുവന്‍ തെളിവുകളും ലഭിച്ചിട്ടും എഫ്ഐആറില്‍ പ്രതിചേര്‍ക്കപ്പെട്ട ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താതത് ഇതിന്റെ തെളിവാണ്. പോലീസ് മുഖംനോക്കാതെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വാക്കുപാലിക്കാന്‍ തയ്യാറാവണം. പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്.
പ്രതിയായ കൗണ്‍സിലറെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ സിപിഎമ്മിന്റെ മറ്റ് കൗണ്‍സിലര്‍മാരും വീട്ടിലിരിക്കേണ്ടിവരുമെന്നും സുരേന്ദ്രന് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ക്ക് ബിജെപി ബന്ധമുണ്ടെന്നതരത്തില്‍ പോലീസും സിപിഎമ്മും കള്ളക്കഥ പ്രചരിപ്പിക്കുകയാണ്. ബിജെപി മാടക്കത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടിനെ ആക്രമിച്ച കേസില്‍ പ്രതിയാക്കപ്പെട്ടിട്ടുള്ളയാളാണ് ഇയാള്‍. ഇത്തരം നുണക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. സുരേന്ദ്രന് പറഞ്ഞു.
ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കൊല്ലപ്പെട്ട നിര്‍മ്മലിന്റെ മുക്കാട്ടുകരയിലെ വസതിയിലെത്തി അമ്മയേയും കുടുംബാംഗങ്ങളേയും സുരേന്ദ്രന് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: