തൃശൂര്‍: മണ്ണുത്തി-വടക്കാഞ്ചേരി ഹൈവേയില്‍ നിന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്കുളള റോഡ് ഉടന്‍ ഗതാഗതാ യോഗ്യമാക്കണമെന്ന് എം.പി.മാരുടെ സംഘം ഹൈവേ കരാര്‍കാരോട് ആവശ്യപ്പെട്ടു. കോമ്പള, ഇരുമ്പുപാലം, ചുവന്നമണ്ണ്, പട്ടിക്കാട്, താണിപ്പാടം, ചെമ്പൂത്ര, മുടിക്കോട് എന്നിങ്ങനെ 14 കേന്ദ്രങ്ങള്‍ എം.പി.മാരായ പി.കെ.ബിജു, സി.എന്‍.ജയദേവന്, കെ.രാജന് എം.എല്‍.എ., ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്, എ.ഡി.എം സി.കെ.അനന്തകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുളള റവന്യൂ-ദേശീയപാത ഉദ്യോഗസ്ഥസംഘം ഹൈവേയില്‍ പരിശോധന നടത്തി. സര്‍വ്വീസ് റോഡ് പ്രവേശനം തടസ്സപ്പെടുത്തുന്നതും കുടിവെളള പൈപ്പ് തകരുന്നത് ശ്രദ്ധിക്കാതെ റോഡ് നിര്‍മ്മാണം നടത്തിയതും ക്ഷമിക്കാവുന്നതല്ലെന്ന് എം.പി.മാര്‍ അഭിപ്രായപ്പെട്ടു. സ്വാഭവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയത് കുടിവെളള ക്ഷാമം രൂക്ഷമാക്കി. ഇവ ഉടന്‍ പുനസ്ഥാപിക്കണമെന്നും സംഘം കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്കി. ജലസേചന കനാലുകള്‍ മുടിയത് കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന് ഉടന്‍ പരിഹാരം ഉണ്ടാകണം. യു-ടെണ്, സിഗ്നല്‍ സംവിധാനങ്ങള്‍ എന്നിവ കൃത്യമായി സ്ഥാപിക്കാത്തതിനാല്‍ അപകട സാധ്യതയും വര്‍ദ്ധിച്ചിട്ടുണ്ട്. കരാറുകാരുടെ അലംഭാവം കൊണ്ടുണ്ടാകുന്ന നഷ്ടം അവരില്‍ നിന്ന് ഈടാക്കുമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. കണ്ണമ്പ്ര, പാണഞ്ചേരി പഞ്ചായത്തു പ്രസിഡണ്ടുമാരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: