ആലപ്പുഴ: കൊതുകുഭീഷണി നഗരവാസികളുടെ ഉറക്കം കെടുത്തുന്നു. സന്ധ്യയാകുന്നതോടെ വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും മൂളിപ്പറന്നെത്തുന്ന കൊതുകുപടയെ നേരിടാന്‍ പെടാപ്പാട് പെടുകയാണ് ജനങ്ങള്‍. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കൊതുകുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീടുകളില്‍ കൊതുകുവലകളും കൊതുകുതിരികളും മറ്റു കൊതുകു നശീകരണമാര്ഗങ്ങളും ഉപയോഗിക്കുന്നുണെങ്കിലും കൊതുകിന്റെ കുത്തേല്‍ക്കാതെ ഉറങ്ങാന്‍ കഴിയില്ല എന്നതാണ് അവസ്ഥ.
ജനറല്‍ ആശുപത്രിയിലെ വാര്‍ഡുകളില്‍ രാത്രികാലങ്ങളില്‍ ഇലക്ട്രിക് ബാറ്റുപയോഗിച്ച് കൊതുകുകളെ രോഗികള്‍ നേരിടുന്നത് പതിവുകാഴ്ചയാണ്. പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപവും കാനകള്‍ വൃത്തിയാക്കാത്തതുമാണ് കൊതുകുകള്‍ക്ക് മുട്ടയിട്ട് പെരുകാന്‍ അവസരമൊരുക്കുന്നത്. നേരത്തെ നഗരസഭാ ആരോഗ്യവിഭാഗവും സംസ്ഥാനസര്‍ക്കാര്‍ ആരോഗ്യവിഭാഗവും മുന്‍കാലങ്ങളില്‍ കൊതുകുനിവാരണത്തിനായി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കില്‍ സമീപകാലത്തായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായതാണ് കൊതുകുകള്‍ വര്‍ധിക്കാനിടയായതെന്നാണ് ആക്ഷേപം.
ഹോട്ടലുകളിലും മറ്റു വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നതിനു നഗരസഭ ആരോഗ്യവിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ നാലിലൊന്ന് മാലിന്യനിക്ഷേപങ്ങള്‍ തടയുന്ന പ്രവര്‍ത്തനങ്ങളിലും കാനകള്‍ വൃത്തിയാക്കുന്നതിലുമുണ്ടായില്ലെങ്കില് മറ്റൊരു പകര്‍ച്ചവ്യാധി ഭീഷണിയിലേക്കാകും ആലപ്പുഴ നഗരം നീങ്ങുക. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: