കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനി ഷംനയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് പോലീസിന് ഒരു മാസം കൂടി സമയം അനുവദിച്ചു.
കളക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തിയ സിറ്റിംഗിലാണ് കേസ് പരിഗണിച്ചത്. കേസില്‍ അന്വേഷണം നടന്നുവരുകയാണെന്നും ഫോറന്‍സിക്, കെമിക്കല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും സാക്ഷിമൊഴിയും പൂര്‍ത്തിയായിട്ടില്ലെന്നും പോലീസ് അറിയിച്ചതനുസരിച്ചാണ് ഒരുമാസം കൂടി സമയം അനുവദിച്ചു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്‍മേല്‍ സ്വതന്ത്ര അന്വേഷണത്തിനും പോലീസിന് നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ചു കുട്ടിയുടെ പിതാവാണ് കമ്മീഷനു മുന്നില്‍ പരാതി നല്‍കിയത്.
സ്വകാര്യ ബസുകളില്‍ പാട്ടുവയ്‌ക്കുന്നതിനെതിരെയും കണ്ടക്ടര്‍മാരുടെ പെരുമാറ്റത്തിനെതിരേയും ലഗേജ് കാരിയര്‍ നിര്‍ബന്ധമാക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയയ്‌ക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. കുടുംബശ്രീ മുഖേന മെട്രോ റെയിലിലേക്കുള്ള ജോലിയുടെ കാര്യത്തില്‍ സംവരണം പാലിക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മറ്റൊരു പരാതിയും കമ്മീഷനു ലഭിച്ചു.
ക്രിമിനല്‍ കുറ്റത്തില്‍ ഇരയ്‌ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 357(എ) വകുപ്പു പ്രകാരം സംസ്ഥാന, ജില്ലാ ലീഗല്‍ സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഇരയ്‌ക്കുള്ള നഷ്ടപരിഹാര പദ്ധതിയുടെ കീഴില്‍ ജില്ലാ കളക്ടര്‍ വഴി സര്‍ക്കാരാണ് പണം നല്‍കുന്നതെന്ന് ആക്ടിംഗ് ചെയര്‍മാന്‍ അറിയിച്ചു.
കേസ് തീര്‍ന്നാലും ഇല്ലെങ്കിലും പ്രതി ഒളിവിലാണെങ്കില്‍പ്പോലും ബലാത്‌സംഗം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇരയ്‌ക്ക് മൂന്നുലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. ഇക്കാര്യം പൊതുജനങ്ങള്‍ക്ക് വേണ്ടത്ര അറിവില്ലാത്ത സ്ഥിതിയാണുള്ളതെന്ന് ഒരു കേസിന്റെ വിചാരണയ്‌ക്കിടയില്‍ അദ്ദേഹം പറഞ്ഞു. ഇന്നലെ 77 കേസുകള്‍ പരിഗണിച്ചു.
















