തിരുവനന്തപുരം: രാജ്യത്തിന് വേണ്ടി ബലിദാനികളായ വീര സൈനികരെ അനുസ്മരിച്ചാണ് ഹിന്ദു സ്പിരിച്വല്‍ ആന്‍ഡ് സര്‍വ്വീസ് ഫെയറിന്റെ നാലാം ദിനം തുടങ്ങിയത്. പാങ്ങോട് യുദ്ധ സ്മാരകത്തില്‍ ധീര രക്ത സാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും തുടര്‍ന്ന് പരംവീര്‍ ചക്രം നേടിയ സൈനികരെ അനുസ്മരിക്കുകയും ചെയ്തു. റിപ്പബ്ലിക്ക് ദിനത്തിലും, സ്വതന്ത്രദിനത്തിലും യുദ്ധം വരുമ്പോഴും മാത്രം സൈനികരേയും അവരുടെ ത്യാഗങ്ങളും ഓര്‍മ്മിക്കുന്ന കേരളത്തിലെ മറ്റു പരിപാടികളില്‍ നിന്നും ഹിന്ദു ഫെയര്‍ വ്യത്യസ്ഥത പുലര്‍ത്തി. രാവിലെ നടന്ന ചടങ്ങില്‍ പരംവീര ചക്രം നല്കി രാജ്യം ആദരിച്ച 21 സൈനികരെ അനുസ്മരിച്ചു. സോമനാഥ ശര്‍മ്മ(1947), ജഡുനാഥ് സിംഗ്(1948), രാമ രാഹോബ റാണെ(1948), പിരു സിംഗ് ഷെഘാവത്ത്(1948), കരം സിംഗ്(1948), ഗൂര്ബച്ചന് സിംഗ് സാലരിയ(1961), ധാന് സിംഗ് താപ്പാ(1962), ജോഗീന്ദര്‍ സിംഗ് സഹ്നന്(1962), ഷൈതാന്‍ സിംഗ്(1962), അബ്ദുള്‍ ഹമീദ്(1962), അര്‍ദേശിര്‍ ബുര്സോര്ജി തരപ്പോരെ(1965), ആല്‍ബര്‍ട്ട് ഇക്കാ(1971), നിര്‍മ്മല്‍ ജിത്ത് സിംഗ് സികോന്(1971), അരുണ്‍ കിതര്പാല്(1971), ഹോഷ്യയാര് സിംഗ്(1971), ബാനാ സിംഗ്(1987), രാമസ്വാമി പരമേശ്വരന്(1987), മനോജ് കുമാര്‍ പാണ്ഡേ(1999), യോഗേന്ദ്ര സിംഗ് യാദവ്(1999), സഞ്ജയ് കുമാര്‍(1999), വിക്രം ബത്ര(1999) എന്നിവരെയാണ് ആദരിച്ചത്. പ്രത്യേകം തയ്യാറാക്കി പീഠത്തില്‍ ഓരോ സൈനികരുടെ ഛായാചിത്രവും ഇവയ്ക്കു മുന്നില്‍ നിലവിളക്കും ഒരുക്കി. പട്ടം സെന്റ് മേരീസ് സ്കൂളിലെ എന്‍സിസി കേഡറ്റുകള്‍ സൈനികരുടെ പേരും വിവരണങ്ങളും നല്കുന്ന മുറക്ക് ഛായാ ചിത്രത്തിന്റെ മുന്നിലെത്തി നിലവിളക്ക് കൊളുത്തുകയും പുഷ്പം അര്‍പ്പിക്കുകയും ചെയ്തു. ഇപ്രകാരം 21 എന്‍സിസി കേഡറ്റുകളും സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിവിധ സേനാ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് എയര്‍ മാര്‍ഷന്‍ മധുസൂദനന്, ലെഫ്. ജനറല്‍ തോമസ് മാത്യു, കേണല്‍ ആര്.ജി. നായര്‍, ക്യാപ്റ്റന്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. അഖിലേന്ത്യാ കോഡിനേറ്റര്‍ ഗുന്‍വന്ത് സിങ് കോത്താരി, കേരള ബറ്റാലിയന് ഓഫീസര്‍മാരായ ദശരഥ്സിങ്, അജിത്, മേളയുടെ കണ്‍വീനര്‍മാരായ രഞ്ചിത്ത് കാര്ത്തികേയന്, പി. വിജയകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: