മാവേലിക്കര: തെക്കേക്കര ഗ്രാമ പഞ്ചായത്തില്‍ വാത്തികുളം ഗ്രന്ഥശാലയില്‍ നിന്നും മോഷണം പോയ വലിയമേശയുടെ തടികള്‍ പാടശേഖരത്തു നിന്നും കണ്ടെത്തിയെന്ന പോലീസ് വാദം തെറ്റെന്ന് ആരോപണം. കണ്ടെത്തിയത് മോഷണം പോയ മേശയുടെ ഭാഗങ്ങള്‍ അല്ലെന്നും കേസ് തീര്‍പ്പാക്കാന്‍ പോലീസ് കണ്ടെത്തിയ സൂത്രപ്പണിയാണ് ഇതെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഗ്രന്ഥശാലയില്‍ ഉണ്ടായിരുന്നത് വലിയ മേശയായിരുന്നു. രണ്ട് ഇഞ്ചിലധികം കനമുള്ള പലക ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരുന്നത്. അതിനാല്‍ വലിയ ഭാരമായിരുന്നു മേശയ്‌ക്ക്. എന്നാല്‍ ഇപ്പോള്‍ ലഭിച്ച പലക കഷണങ്ങള്‍ക്ക് കനം കുറവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്നു പലകകള്‍ മാത്രമാണ് കണ്ടെത്തിയത്. ഇതോടൊപ്പം മോഷണം പോയ ചാരുബെഞ്ചിന്റെ ഭാഗങ്ങളും മേശയുടെ കാലുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
കുറത്തികാട് മാലിമേല്‍ ക്ഷേത്രത്തിനു സമീപത്തുള്ള പാടശേഖരത്തു നിന്നുമാണ് പലകകള്‍ കണ്ടെത്തിയത്. മേശ മോഷണം പോയതിന്റെ അടുത്ത ദിവസങ്ങള്‍ മാവേലിക്കര സിഐയുടെ നേതൃത്വത്തിലുള്ള ഇതിനു സമീപ സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
പലകകള്‍ കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പ് കുറത്തികാട് എസ്‌ഐ മേശ മോഷണ കേസില്‍ പ്രതിയായി ആരോപിക്കപ്പെടുന്ന പഞ്ചായത്ത് ജീവനക്കാരന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ എത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.
മേശ മോഷണത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച സജന്‍ നല്‍കിയ കേസില്‍ പോലീസ് കംപ്ലയന്റ് അതോറിറ്റിയില്‍ വാദം നടന്നു കൊണ്ടിരിക്കുകയാണ്. ഈ കേസില്‍ നിന്നും പിന്മാറാന്‍ സജന് വലിയ വാഗ്ദാനങ്ങളാണ് പോലീസിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നതിന്.
ഇതിന് സജന്റെ സുഹൃത്തുക്കളായ സിഐടിയു തൊഴിലാളികളെയാണ് പോലീസ് ഉപയോഗിക്കുന്നത്. ഈ കേസ് ഒത്തുതീര്‍പ്പാക്കണമെങ്കിലും പോലീസിന് മേശ കണ്ടെത്തേണ്ടത് അനിവാര്യമായിരുന്നു.
സംഭവം നടന്ന് രണ്ടുമാസങ്ങള്‍ പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാന്‍ ഇതുവരെ പോലീസിന് സാധിച്ചിരുന്നില്ല. തൊണ്ടിമുതല്‍ കണ്ടെത്തിയ ശേഷം പിടികൊടുത്താല്‍ കേസിന്റെ ബലം കുറയുമെന്ന് പ്രതിക്ക് ലഭിച്ച നിയമോപദേശത്തിന്റെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ നാടകങ്ങള്‍ക്ക് പിന്നിലെന്നും ആരോപണമുണ്ട്.
















