കൊഹിമ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ നാഗാലാന്‍ഡില്‍ വന്‍കലാപം. പോലീസ് വെടിവപ്പില്‍ രണ്ടുപേര്‍ മരിച്ചു. അക്രമികള്‍ പല സ്ഥാപനങ്ങളും തകര്‍ത്തു, കെട്ടിടങ്ങള്‍ കത്തിച്ചു. കലാപത്തിന്റെ പശ്ചാത്തലത്തില്‍, രാജിവെക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ടി.ആര് സെലിയാങ് തള്ളി.
വനിതകള്‍ക്ക് സംവരണം നല്‍കുന്നതിനെതിരെ സംയുക്ത ഏകോപന സമിതി ആഹ്വാനം ചെയ്ത ബന്ദാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
തലസ്ഥാനമായ കൊഹിമയിലെ മുനിസിപ്പാലിറ്റി കെട്ടിടം പ്രക്ഷോഭകര്‍ കത്തിച്ചു.സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ആഭ്യന്തരമന്ത്രാലയം കേന്ദ്രസേനയെ വിന്യസിച്ചു. അക്രമങ്ങള്‍ വ്യാപിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവെച്ചു.
ദിമാപൂര്‍ കമ്മീഷണറെയും ഡെപ്യൂട്ടി കമ്മീഷണറേയും സ്ഥലം മാറ്റുകയും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ മന്ത്രിസഭ രാജിവെക്കണമെന്ന ആവശ്യത്തില്‍ പ്രക്ഷോഭകര്‍ ഉറച്ചു നിന്നു. അതിന് തയാറല്ലെന്ന് അറിയിച്ചതോടെ ദിമാപൂരിലെ മുഖ്യമന്ത്രിയുടെ വസതിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൊഹിമയിലെ ഓഫീസും പ്രക്ഷോഭകര്‍ അടിച്ചു തകര്‍ത്തു.
സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരവകുപ്പ് കേന്ദ്ര സേനയെ കൊഹിമയിലേക്ക് അയച്ചു. കൊഹിമ, ദിമാപുര്‍ ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തും.
പരമ്പരാഗതമായ വിശ്വാസമനുസരിച്ചു സ്ത്രീകള്‍ തലപ്പത്ത് വരരുതെന്ന് ആവശ്യപ്പെടുന്ന ഗോത്രങ്ങളാണു പ്രക്ഷോഭം നടത്തുന്നത്. 32 തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 12 എണ്ണത്തിലാണു തെരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിച്ചിരുന്നത്. സ്ത്രീ സംവരണം പാടില്ലെന്നു സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ഗോത്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംവരണം ഉറപ്പാക്കണമെന്നു ഗുവാഹത്തി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: