അഞ്ചാലുംമൂട്: ബിജെപി പ്രതിഷേധം ശക്തമായതോടെ അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഇന്ന് നടത്താനിരുന്ന സ്മാര്‍ട്ട് സ്കൂള്‍ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവച്ചു. വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദ്ദേശാനുസരണമാണ് ഉദ്ഘാടനം മാറ്റിയത്. വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥാണ് പരിപാടി ഉദ്ഘാടനം ചെയ്യേണ്ടത്. വിദ്യാഭ്യാസമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കിയിരുന്നു. സ്കൂളിന്റെ മുന്‍വശത്തെ പഴയ കെട്ടിടം പൊളിച്ച സ്ഥലത്തെ മണ്ണ് പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം പുറത്ത് ലോറിയില്‍ കൊണ്ടുപോയ മണ്ണ് ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി പ്രവര്‍ത്തകര്‍ സ്കൂളിന് മുന്നില്‍ വച്ച് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇത് തിരികെ സ്കൂള്‍കോമ്പൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. അന്ന് രണ്ട് ലോറിയും ഒരു ജെസിബിയും ഉള്‍പ്പടെ ബിജെപിക്കാര്‍ തടയുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. മണ്ണെടുക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന ഈട്ടിത്തടിയും മുറിച്ച് മാറ്റിയെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
അഴിമതി നടത്തിയ പിടിഎ പ്രസിഡന്റ് രാജിവയ്ക്കണമെന്നും പോലീസ് കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സിപിഎം നേതാവ് കൂടിയായ പിടിഎ പ്രസിഡന്റിനെതിരെ നടപടി എടുക്കാന്‍ സ്കൂള്‍ അധികൃതരോ പോലീസോ തയാറായില്ല. പിടിഎ പ്രസിഡന്റിന് പൂര്‍ണപിന്തുണ നല്കി സിപിഎം നേതൃത്വവും രംഗത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് ബിജെപി പ്രതിഷേധം ശക്തമാക്കി. വിദ്യാഭ്യാസമന്ത്രി അഴിമതി നടത്തിയ പിടിഎ പ്രസിഡന്റുമായി വേദി പങ്കിടരുതെന്ന് കാട്ടി ബിജെപി മന്ത്രിക്ക് കത്തയച്ചു. വിദ്യാഭ്യാസ വകുപ്പിനും കളക്ടര്‍ക്കും വനംവകുപ്പിനും പരാതി നല്‍കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസമന്ത്രി തടയുമെന്നും ബിജെപി നേതാക്കള്‍ പരസ്യപ്രസ്താവനയും ഇറക്കി. എബിവിപി ആകട്ടെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് മുന്‍കൂട്ടി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ചും ബിജെപി സംഘടിപ്പിച്ചു. അഞ്ചാലുംമൂട് സ്കൂളില്‍ പിടിഎയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്ന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അമ്പുപനയം ആവശ്യപ്പെട്ടു. വിജിലന്‍സില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മണ്ഡലം സെക്രട്ടറി അഡ്വ. സി.കെ.മിത്രന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ നാല് ദിവസമായി സ്കൂളിന്റെ മുന്നില്‍ പ്രതിഷേധസമരങ്ങള്‍ നടത്തി വന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: