ചെന്നൈ: സയിദ് മുഷ്താഖലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണ മേഖലാ ആദ്യ മത്സരത്തില്‍ കേരളത്തിന് ജയം. ആന്ധ്രയെ 21 റണ്‍സിന് കീഴടക്കി. ഓപ്പണര്‍ വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കേരളത്തിന് ജയമൊരുക്കിയത്. സ്കോര്‍: കേരളം – 175/7 (20), ആന്ധ്ര – 154/7 (20).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തെ വിഷ്ണു മികച്ച സ്കോറിലേക്കു നയിച്ചു. 45 പന്തില്‍ ഏഴു ഫോറും രണ്ടു സിക്സറും നേടി 63 റണ്‍സെടുത്തു വിഷ്ണു. സഞ്ജു സാംസണ് (31), ജലജ് സക്സേന (22), രോഹന് പ്രേം (16), നായകന് സച്ചിന് ബേബി (14), റൈഫി വിന്‍സന്റ് ഗോമസ് (12 നോട്ടൗട്ട്) എന്നീ മുന്‍നിരക്കാരും രണ്ടക്കം കണ്ടു. ബി. അയ്യപ്പയും കെ.വി. ശശികാന്തും രണ്ടു വീതം വിക്കറ്റെടുത്തു. ഷൊയ്ബ് ഖാന്, സി.വി. സ്റ്റീഫന്‍, ഹനുമ വിഹാരി എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
റിക്കി ഭുയി (48) ആന്ധ്രയുടെ ടോപ് സ്കോറര്‍. രവി തേജ (33), കെ.എസ്. ഭരത് (24), ഷൊയ്ബ് ഖാന് (20 നോട്ടൗട്ട്), അശ്വിന് ഹെബ്ബാര്‍ (16) എന്നിവരും രണ്ടക്കം കണ്ടെങ്കിലും കേരളത്തെ മറികടക്കാന്‍ അതു മതിയായില്ല. നാലോവറില്‍ 18 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത ബേസില്‍ തമ്പിയാണ് കേരള ബൗളര്‍മാരില്‍ തിളങ്ങിയത്. സന്ദീപ് വാര്യര്‍, വിനോദ് കുമാര്‍ എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റ്. ഇന്ന് കര്‍ണാടകത്തിനെതിരെ രണ്ടാം മത്സരം.
ദക്ഷിണ മേഖലയിലെ മറ്റൊരു മത്സരത്തില്‍ ഹൈദരാബാദ് 51 റണ്‍സിന് ഗോവയെ തകര്‍ത്തു. സ്കോര്‍: ഹൈദരാബാദ് – 224/4 (20), ഗോവ – 173/5 (20). കര്‍ണാടകത്തിനെതിരെ തമിഴ്നാടിന് നാലു വിക്കറ്റ് ജയം. സ്കോര്‍: കര്‍ണാടകം – 144/9 (20), തമിഴ്നാട് – 145/6 (19.2).
പ്രതികരിക്കാൻ ഇവിടെ എഴുതുക: