തിരുവനന്തപുരം: ഗോത്രാചാരങ്ങളും വിശ്വാസങ്ങളും തകര്‍ത്ത് അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീപ്രവേശനം അനുവദിക്കരുതെന്ന് ആദിവാസി മഹാസഭ പ്രസിഡന്റ് മോഹനന്‍ ത്രിവേണി വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു. വിശ്വാസത്തിന്റെയും ആരാധനയുടെയും ഭാഗമായി ഈ പുണ്യപ്രദേശത്ത് ആദിവാസി സ്ത്രീകള്‍പോലും ദര്‍ശനം നടത്താറില്ല. അതാണ് കീഴ് വഴക്കം. നൂറ്റാണ്ടുകളായി ഗോത്രജനത അനുഷ്ഠിച്ചും പരിപാലിച്ചും പോരുന്ന വിശ്വാസ, ആചാര, ആരാധനയെയാണ് വനം മന്ത്രിയും വന സെക്രട്ടറിയും ചേര്‍ന്ന് സ്ത്രീകളെ അഗസ്ത്യാര്‍ കൂടത്തില്‍ കയറ്റിവിട്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഈ നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണം. അഗസ്ത്യാര്‍ കൂടത്തില്‍ പ്രവേശിക്കണമെന്നുപറഞ്ഞ് രംഗത്തു വന്നിട്ടുള്ള സ്ത്രീ സംഘടനയുടെ പ്രതിനിധികള്‍ എന്നുപറയുന്നവര്‍ ബഹുഭൂരിപക്ഷവും ക്രിസ്ത്യന്‍ മുസ്ലീം മതവിശ്വാസികളും വിഗ്രഹാരാധനയിലും ഈശ്വരനിലും വിശ്വസിക്കാത്തവരും നിരീശ്വരവാദികളുമാണ്. ഈ സ്ത്രീകളെ മുന്നില്‍ നിര്‍ത്തികൊണ്ട് അഗസ്ത്യാര്‍ കൂടത്തിലേക്ക് മറ്റുള്ളവര്‍ക്ക് കടന്നുകയറാനും കുടിയേറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശക്തിപ്പെടുത്താനുമാണ് വനം സെക്രട്ടറിയും ചില തല്‍പ്പരകക്ഷികളും ചേര്‍ന്ന് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഒരു വര്‍ഷത്തില്‍ പതിനായിരത്തിനുമുകളില്‍ ആളുകളെ പാസുകൊടുത്തും അല്ലാതെയും കയറ്റിവിട്ട് ജൈവസമ്പത്തിന്റെ ഉറവിടമായ അഗസ്ത്യാര്‍കൂടത്തിലെ പരിസ്ഥിതി തകര്‍ക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം വനം വകുപ്പിനാണ്.
അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ കയറ്റിവിടണമെന്ന് നിര്‍ബന്ധം പിടിക്കുന്ന നീക്കത്തിനു പിന്നില്‍ ചില മതസംഘടനകളുടെയും ഭൂ മാഫിയകളുടെയും മറ്റ് മാഫിയകളുടെയും ഒത്താശയും സാമ്പത്തിക ഇടപെടലുകളും ഉണ്ടെന്ന് സംശയിക്കുന്നു. ഈ കാര്യങ്ങള്‍കൂടി സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും മോഹനന്‍ ത്രിവേണി പറഞ്ഞു. പത്രസമ്മേളനത്തില്‍ ജി. ഗോപിനാഥന്‍, ജെ. ജയരാജ്, എം.ആര്‍. സുരേഷ് എന്നിവരും പങ്കെടുത്തു.
















