കളമശേരി: പാതാളത്തെ ബോംബെ സബര്‍ബന്‍ ഇലക്ട്രിക്ക് സപ്ലൈ (ബിഎസ്ഇഎസ്) വൈദ്യുതി നിലയം അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് 50 ദിവസം. നിലയം പ്രവര്‍ത്തിപ്പിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയുമായി നടന്ന ചര്‍ച്ചയും ഫലിച്ചില്ല. ട്രേഡ് യൂണിയനുകള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഫെബ്രുവരി 4 ന് സര്‍ക്കാര്‍ നിലപാട് കോടതിയില്‍ അറിച്ചേക്കും. നിലവിലുള്ള പാട്ടവ്യവസ്ഥ കഴിഞ്ഞതോടെയാണ് വൈദ്യുതി നിലയം പ്രവര്‍ത്തനം നിര്‍ത്തിയത്. സര്‍ക്കാര്‍ ഏറ്റെടുക്കുമോ അതോ കരാര്‍ നീട്ടി നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇന്ധനമായി ഉപയോഗിച്ചിരുന്ന ബാക്കിയുള്ള നാഫ്ത്ത സുരക്ഷ കാരണങ്ങളെ മുന്‍നിര്‍ത്തി മാറ്റാന്‍ ജില്ലാ കളക്ടര്‍ കഴിഞ്ഞ മാസം ഉത്തരവിട്ടിട്ടുണ്ട്. ആ നടപടികളും വൈകുകയാണ്. നാഫ്ത്ത അധികനാള്‍ സൂക്ഷിച്ച് വയ്‌ക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്‌ദ്ധര്‍ പറയുന്നു. വൈദ്യുതി ബോര്‍ഡുമായി ബിഎസ്ഇഎസ് ഉണ്ടാക്കിയിരുന്ന പവര്‍ പര്‍ച്ചേസ് എഗ്രിമെന്റിന്റെ കാലാവധി 2015 ഒക്ടോബറില്‍ അവസാനിച്ചു. ഇത് പുതുക്കാനുള്ള നടപടികള്‍ ബിഎസ്ഇഎസ് മാനേജ്‌മെന്റ് കൈക്കൊണ്ടെങ്കിലും യു ഡി എഫ്, എല്‍ ഡി എഫ് സര്‍ക്കാരുകള്‍ താത്പര്യമെടുക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബര്‍ 12 ന് വൈദ്യതി നിലയം ലേ ഓഫ് ചെയ്തത്.
ഇതില്‍ പ്രതിഷേധിച്ച് 44 ജീവനക്കാരുടെ നേതൃത്വത്തില്‍ സമരം തുടരുകയാണ്. സമരം തീര്‍ക്കാന്‍ പുതിയ വൈദ്യുതി മന്ത്രിയുമായി ചര്‍ച്ച നടന്നെങ്കിലും പ്രയോജനം ഉണ്ടായില്ല. മുഖ്യമന്ത്രിയുമായും ട്രേഡ് യൂണിയന്‍ നേതാക്കള്‍ സംസാരിച്ചു.
മഴ കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധി അഭിമുഖീകരിക്കാനിരിക്കുകയാണ്.വ്യവസായ മേഖലയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രസരണ നഷ്ടമില്ലാതെ വൈദ്യുതി നല്‍കാനും പാതാളം വൈദ്യുതി നിലയത്തിനാകും. കായംകുളം താപനിലയം പോലെ ഇതും അടച്ചിടാനാണ് വൈദുതി വകുപ്പ് ശ്രമിക്കുന്നതെന്ന് സിഐടിയു ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു.
















