വാഷിങ്ങ്ടണ്‍: കുടിയേറ്റം നിയന്ത്രിക്കാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. കുടിയേറ്റത്തിന്റെ മറവില്‍ കടന്നുവരുന്ന ഇസ്ലാമിക തീവ്രവാദികളെ രാജ്യത്തിന് പുറത്ത് നിര്‍ത്താനുളള നടപടിയുടെ ഭാഗമായിട്ടാണ് ഉത്തരവെന്ന് ട്രംപ് വ്യക്തമാക്കി. ഉത്തരവ് പ്രകാരം ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും.
യുഎസിലേക്ക് പ്രവേശനം അനുവദിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണം ഈ വര്‍ഷം പരമാവധി 50,000 ആയി നിജപ്പെടുത്താനും ഉത്തരവിറക്കിയിട്ടുണ്ട്.സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥി കുടിയേറ്റത്തിന് മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചതായും വൈറ്റ്ഹൗസ് അറിയിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറിയായി ജനറല്‍ ജെയിംസ് മാറ്റിസ് ചുമതലയേറ്റതിന് പിന്നാലെയാണ് ട്രംപ് ഉത്തരവുകളില്‍ ഒപ്പുവെച്ചത്.
തെരഞ്ഞെടുപ്പ് സമയത്ത് അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. കുടിയേറ്റത്തിന്റെ മറവില്‍ വ്യാപകമാകുന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരേയും കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ കുടിയേറ്റ നിയന്ത്രണ ഉത്തരവിനെതിരെ ഡെമോക്രാറ്റ് അംഗങ്ങള്‍ അടക്കം നിരവധി പേര്‍ രംഗത്തുവന്നു.ഉത്തരവ് മുസ്ലിങ്ങള്‍ക്കെതിരെയുള്ള നിരോധനമെന്ന് ഡെമോക്രാറ്റ് സെനറ്റര്‍ കമലാ ഹാരിസ് അഭിപ്രായപ്പെട്ടു. അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും അസഹനീയമാകുമ്പോള്‍ എല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോകുന്ന അഭയാര്‍ത്ഥികളെ തുറന്നമനസ്സോടെ സ്വാഗതം ചെയ്യുന്നതാണ് അമേരിക്കയുടെ പാരമ്പര്യമെന്ന് കമലാ ഹാരീസ് പറഞ്ഞു.
ഹൃദയഭേദകമായ തീരുമാനമെന്നാണ് നൊബേല്‍ സമ്മാന ജേതാവായ മലാല യൂസഫ് സായി അഭിപ്രായപ്പെട്ടത്. യുദ്ധങ്ങളിലും ആഭ്യന്തര കലാപങ്ങളിലും നിന്ന് ഓടിയെത്തുന്ന കുട്ടികളുടെയും, അമ്മമാരുടെയും മുന്നില്‍ വാതില്‍ കൊട്ടിയടയ്‌ക്കുന്ന സമീപനമാണ് ട്രംപിന്റേതെന്നും മലാല പറഞ്ഞു.
















