വിളപ്പില്‍ : ടെണ്ടര്‍ നടപടികള്‍ അനന്തമായി നീണ്ടതോടെ മെഡിക്കല്‍ കോളേജിലെ പതോളജി ലാബില്‍ രോഗ നിര്‍ണ്ണയം നടത്തുവാനുള്ള ഔഷധകൂട്ടുകള്‍ എത്തിയില്ല. ക്യാന്‍സര്‍ രോഗികളുടെ കോശങ്ങളിലെ അര്‍ബുദ സാന്നിദ്യം കണ്ടെത്തുവാന്‍ അത്യാവശ്യം വേണ്ട ആന്റി ബോഡീസ് എന്ന ഔഷധകൂട്ടുകളുടെ വിതരണമാണ് നിലച്ചത്. ഇതോടെ പരിശോധന ഫലം കിട്ടാതെ ക്യാന്‍സര്‍ രോഗികളുടെ ചികിത്സ മുടങ്ങുന്ന സ്ഥിതിയായി.
സംസ്ഥാനത്ത് ഏറ്റവുമധികം ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. അര്‍ബുദം സ്ഥിരീകരിച്ച് ശസ്ത്രക്രിയയ്‌ക്ക് വിധേയരാകുന്ന രോഗികളുടെ മുറിച്ചുമാറ്റപ്പെടുന്ന ശരീര ഭാഗം പതോളജി ലാബില്‍ പരിശോധനയ്‌ക്ക് വിധേയമാക്കും. ഇവിടുന്ന് പരിശോധന ഫലം കിട്ടിയാലെ രോഗിക്ക് തുടര്‍ ചികിത്സ നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍ക്ക് സാധിക്കു. കീമോ, റേഡിയേഷന്‍ ചികിത്സകള്‍ നടന്നുകൊണ്ടിരിക്കുന്ന രോഗികള്‍ക്കും ചികിത്സയുടെ ഓരോ ഘട്ടത്തിലും പതോളജി ലാബില്‍നിന്ന് ഇഎഫ്,പിആര്‍,ഹെര്‍ടു പരിശോധന റിപ്പോര്‍ട്ടുകള്‍ വേണം. ഈ റിപ്പോര്‍ട്ടുകള്‍ക്കായി കഴിഞ്ഞ ഒരു മാസത്തിലേറെയായി നൂറുകണക്കിന് രോഗികളാണ് പതോളജി ലാബില്‍ കാത്തുനില്‍ക്കുന്നത്. ആന്റീ ബോഡീസ് എത്തിയാലേ ലാബില്‍ പരിശോധന നടത്താനാവു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നിന്ന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മരുന്നുകള്‍ വിതരണം നടത്തുവാന്‍ തെരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ക്ക് ഇതേവരെ കരാര്‍ നല്‍കിയിട്ടില്ല. ആന്റി ബോഡീസിന് പര്‍ച്ചേസ് അനുമതി നല്‍കാന്‍ പതോളജി വിഭാഗം കഴിഞ്ഞ സെപ്തംബറില്‍ പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് കത്തുനല്‍കി. ഇതനുസരിച്ച് ടെണ്ടര്‍ ക്ഷണിക്കലും മരുന്നുകളുടെ ഗുണനിലവാര പരിശോധനയുമൊക്കെ മുറയ്‌ക്ക് നടന്നെങ്കിലും മരുന്ന് വിതരണത്തിന് കരാര്‍ നല്‍കിയില്ല. പതോളജി മരുന്നില്ലെന്ന് പരാതി പറയുമ്പോള്‍ ഫയല്‍ നീങ്ങുന്നില്ലെന്ന മറുപടിയാണത്രെ പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നിന്നു ലഭിക്കുന്നത്.
പരിശോധനക്ക് ആര്‍സിസിയില്‍ 2500 രൂപയും സ്വകാര്യ ആശുപത്രികളില്‍ അയ്യായിരത്തിന് മുകളിലുമാണ് ഈ പരിശോധനകള്‍ക്ക് ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം 27000 അര്‍ബുദ പരിശോധനകളാണ് പതോളജി ലാബില്‍ നടന്നത്. ഈ വര്‍ഷം ഇതേവരെ ഒന്നുപോലും നടത്താന്‍ മരുന്ന് കിട്ടിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
















